ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
'സംഗീത രാജന്‍' എന്നറിയപ്പെടുന്ന എസ്.പി വെങ്കിടേഷ് 1955 മാര്‍ച്ച് അഞ്ചിന് തമിഴ്‌നാട്ടിലാണ് ജനിച്ചത്. 1971 ല്‍ സംഗീത സംവിധായകനായ വിജയഭാസ്‌കറിനൊപ്പം സിനിമയില്‍ ഗിറ്റാര്‍ വായിച്ചാണ് തുടക്കം.
1975 ല്‍ കന്നട സിനിമയില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച വെങ്കിടേഷ് 1981 ല്‍ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായത്. 1980 കളിലാണ് മലയാള സംഗീതത്തില്‍ സജീവമാകുന്നത്. തൊണ്ണൂറുകളോടെ എസ്പി വെങ്കിടേഷ് മലയാളത്തില്‍ തിളങ്ങി.
1985 ല്‍ 'ജനകീയ കോടതി' എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി അദേഹം മലയാള സിനിമയിലേക്ക് കടന്നുവന്നത്. 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെ വെങ്കിടേഷിന്റെ പേര് ജനങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. അന്ന് സിനിമയോടൊപ്പം സിനിമയുടെ പാശ്ചാത്തല സംഗീതവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ദേവാസുരം, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, കിലുക്കം, മിന്നാരം, സ്ഫടികം, വാല്‍സല്യം, മാന്നാര്‍ മത്തായി സ്പീക്കിങ്, കിഴക്കന്‍ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചു.
തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 ല്‍ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.