ഇടത് പക്ഷവുമായി സഖ്യത്തിനില്ല; ബംഗാളില്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

 ഇടത് പക്ഷവുമായി സഖ്യത്തിനില്ല; ബംഗാളില്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബംഗാളില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ആകെയുള്ള 294 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനം. കോണ്‍ഗ്രസ് ദേശീയ നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹ്മദ് മിര്‍, സംസ്ഥാന അധ്യക്ഷന്‍ ശുഭാങ്കര്‍ സര്‍ക്കാര്‍, മുതിര്‍ന്ന നേതാക്കളായ ആധിര്‍ രഞ്ജന്‍ ചൗധരി, ഇഷ കിഷന്‍ ചൗധരി എംപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുമെന്ന് കരുതുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രപ്രധാനമായ കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച നടന്നെന്ന് ഗുലാം അഹ്മദ് മിര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെ 294 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം.

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നത്. 2006 ല്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ 21 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഒറ്റയ്ക്കുള്ള മത്സരമാണ് നല്ലതെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം. സഖ്യത്തെ ആശ്രയിക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തുവെന്നും ഇവര്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.