കാൻബറ: സിറിയൻ തടങ്കൽ പാളയങ്ങളിൽ കഴിയുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരെയും കുട്ടികളെയും ഓസ്‌ട്രേലിയയിലേക്ക് തിരികെ എത്തിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭീകരവാദികളെ സഹായിക്കില്ലെന്ന് പരസ്യമായി പറയുമ്പോഴും നിയമത്തിന്റെ മറവിൽ ഇവരെ രാജ്യത്തെത്തിക്കാൻ ആന്റണി ആൽബനീസി സർക്കാർ സൗകര്യമൊരുക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
34 പേരടങ്ങുന്ന സംഘത്തിലെ ഒരാൾക്ക് മാത്രമാണ് സർക്കാർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതും രണ്ട് വർഷത്തേക്ക് മാത്രമാണ് ഈ വിലക്ക് എന്നത് സർക്കാരിന്റെ താല്പര്യം വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബാക്കിയുള്ളവർക്ക് സുരക്ഷാ ഭീഷണിയില്ലെന്ന ഏജൻസികളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഇവർക്ക് ഓസ്‌ട്രേലിയയിലേക്ക് വരാനുള്ള വഴി സർക്കാർ എളുപ്പമാക്കുകയാണ്.
ഒരേ ലക്ഷ്യത്തിനായി ഭീകരസംഘടനയെ പിന്തുണച്ച് പോയവരിൽ ഒരാൾക്ക് മാത്രം വിലക്കേർപ്പെടുത്തിയ നടപടിയിലെ യുക്തിയെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. "എല്ലാവരും ഒരേ ആദർശത്തിനായി പോയവരാണ്, അപ്പോൾ എങ്ങനെയാണ് ഒരാൾ മാത്രം ഭീഷണിയാകുന്നത്?" എന്ന് ഷാഡോ ഹോം അഫയേഴ്‌സ് മന്ത്രി ജോണോ ഡുനിയം ചോദിച്ചു. ഇതിന് പുറമെ, ഇവർക്ക് രഹസ്യമായി പാസ്‌പോർട്ട് അനുവദിച്ച നടപടിയും വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
"നിങ്ങൾ വിരിച്ച കിടക്കയിൽ നിങ്ങൾ തന്നെ കിടക്കണം" എന്ന് സിറിയയിൽ കുടുങ്ങിയവരെക്കുറിച്ച് ആൽബനീസി കടുപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ നിയമം നടപ്പിലാക്കുകയാണെന്ന പേരിൽ ഇവർക്ക് നാട്ടിലെത്താനുള്ള രേഖകൾ തയ്യാറാക്കി നൽകുന്നതിലൂടെ സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സിഡ്‌നിയിൽ നിന്നുള്ള ഒരു ഡോക്ടറുടെ സഹായത്തോടെ മടങ്ങാൻ ശ്രമിക്കുന്ന സംഘത്തിന്റെ നീക്കങ്ങൾ സർക്കാരിന്റെ അറിവോടെയാണോ എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഭീകരവാദത്തെ പിന്തുണച്ചവർക്ക് വീണ്ടും പ്രവേശനം നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് പൊതുസമൂഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.