നിയമസഭാ തിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ഖര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ബിജെപി, കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), മുസ്ലീം ലീഗ്, ആര്‍എസ്പി, ആം ആദ്മി പാര്‍ട്ടി, എന്നിവയുടെ പ്രതിനിധികള്‍ യോഗത്തിന് എത്തിയിരുന്നു.

കേരളത്തില്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം സമാധാനപരമായും സുഗമമായും നടത്തുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും യോഗത്തില്‍ അഭിനന്ദിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളെയും ചില പാര്‍ട്ടികള്‍ പ്രശംസിച്ചു.

വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ഏറ്റവും സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവര്‍ത്തിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ മാറ്റങ്ങള്‍ വരുത്തുന്നതിനോ ഉള്ള ഫോം 6/7/8 എന്നിവ ഇപ്പോഴും സമര്‍പ്പിക്കാമെന്ന് അദേഹം വ്യക്തമാക്കി. ആര്‍പി ആക്ട് 1950 പ്രകാരം ഡിഎം/സിഇഒയ്ക്ക് അപ്പീല്‍ നല്‍കാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കാലത്ത് പണത്തിന്റെ സ്വാധീനം തടയുന്നതിനും മദ്യത്തിന്റെയും സൗജന്യങ്ങളുടെയും വിതരണം തടയുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രാദേശിക ഉത്സവങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാനെന്ന് ചില പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുകള്‍ എപ്പോഴും നിയമ പ്രകാരം നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായാണ് നടത്തുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പ് നല്‍കി.

തിരഞ്ഞെടുപ്പ് കാലത്ത് ആചാരപരമായ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ സി-വിജില്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചു. വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം പോളിങ് സ്റ്റേഷനുകളില്‍ റാംപ്, വീല്‍ചെയര്‍, കുടിവെള്ളം തുടങ്ങിയ മിനിമം സൗകര്യങ്ങള്‍ ഉറപ്പാക്കും.

കേരളത്തിലെ തിരഞ്ഞെടുപ്പ് എപ്പോഴും രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണെന്നും അത് നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും ചീഴ് ഇലക്ഷന്‍ കമ്മീഷന്‍ ആഹ്വാനം ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.