ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രകോപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി സൈന്യം. മുംബൈ, ഡല്‍ഹി, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ സേനകള്‍ക്ക് നിര്‍ദേശം നല്‍കി.
അഫ്ഗാനിസ്ഥാനുമായി സംഘര്‍ഷം നടക്കുന്നതിനാല്‍ നിരവധി ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്ന പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കാന്‍ ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തി വിടാന്‍ ശ്രമിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.
പാകിസ്ഥാനില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാകുമ്പോഴെല്ലാം ഇത്തരം ശ്രമങ്ങള്‍ നടത്താറുണ്ട്. രാഷ്ട്രീയ വിവാദങ്ങള്‍ വഴിതിരിച്ചു വിടാനാണ് നീക്കം നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ തീവ്രവാദ വിരുദ്ധ സേന പരിശോധന ശക്തമാക്കി.
അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള സൈനിക നടപടി പാകിസ്ഥാന്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. യുദ്ധം തുടരാനാണ് ഭാവമെങ്കില്‍ പാകിസ്ഥാനെതിരെ കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബോര്‍ഡര്‍ പോസ്റ്റുകള്‍ തകര്‍ത്തും സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള അതിര്‍ത്തി കടന്നുള്ള ഗറില്ലാ ആക്രമണങ്ങള്‍ നടത്തിയുമാകും അഫ്ഗാന്റെ പ്രതിരോധം. കര, വ്യോമ, നാവിക ശക്തിയില്‍ പാകിസ്ഥാന്‍ തങ്ങളേക്കാള്‍ ബഹുദൂരം മുന്നിലായതിനാല്‍ സമ്പൂര്‍ണ യുദ്ധം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്ക് അഫ്ഗാനിസ്ഥാന്‍ തയ്യാറാകുമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.