എല്‍പിജി ക്ഷാമത്തിന്റെ പേരില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കി ഹോട്ടലുകള്‍; കടുത്ത നടപടിയെന്ന് സിസിപിഎ

എല്‍പിജി ക്ഷാമത്തിന്റെ പേരില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കി ഹോട്ടലുകള്‍;  കടുത്ത നടപടിയെന്ന് സിസിപിഎ

ന്യൂഡല്‍ഹി: എല്‍പിജി ക്ഷാമത്തിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക ബില്‍തുക ഈടാക്കുന്ന ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമെതിരെ മുന്നറിയിപ്പുമായി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ).

'എല്‍പിജി ചാര്‍ജസ്', 'ഗ്യാസ് സര്‍ചാര്‍ജ്', 'ഫ്യുയല്‍ കോസ്റ്റ് റിക്കവറി' എന്നിങ്ങനെ ബില്ലില്‍ രേഖപ്പെടുത്തി അധിക തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം നിരക്കുകള്‍ സ്വമേധയാ ഈടാക്കുന്നതി നിയമവിരുദ്ധമാണെന്നും സിസിപിഎ മുന്നറിയിപ്പ് നല്‍കി.

ഇന്ധനം, എല്‍പിജി, വൈദ്യുതി, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ തുടങ്ങിയവ ഒരു ബിസിനസ് നടത്തുന്നതിനുള്ള ചെലവിന്റെ ഭാഗമാണ്. മെനു ഇനങ്ങളുടെ വിലനിര്‍ണയത്തില്‍ അവ കണക്കിലെടുക്കണമെന്നും സിസിപിഎ വ്യക്തമാക്കി. മെനുവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വില അന്തിമ വിലയായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അധിക തുക നല്‍കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാന്‍ പാടില്ല. ഇത്തരം അനുഭവമുണ്ടായാല്‍ ബില്ലില്‍ നിന്ന് അധിക തുക ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യപ്പെടാം. 1915 ല്‍ വിളിച്ച് പരാതിപ്പെടാം. സിസിപിഎ ആപ്പിലൂടെയോ ഇ-ജാഗ്രിതി പോര്‍ട്ടലിലൂടെയോ പരാതിപ്പെടാമെന്നും സിസിപിഎ അറിയിച്ചു.

രാജ്യത്ത് ആവശ്യത്തിനുള്ള ക്രൂഡ് ഓയില്‍, എല്‍പിജി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നുമാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം അറിയിച്ചത്. എല്‍പിജി, എണ്ണ വിതരണം സുഗമാക്കാന്‍ കഴിയും വിധം സാധനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദേഹം സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.