തിരുവനന്തപുരം: വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ രാവിലെ ഓശാനയുടെ പ്രത്യേക പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്‌വ്, വിശുദ്ധ കുര്‍ബാന എന്നി ശുശ്രൂഷകള്‍ നടന്നു.
വിവിധ ദേവാലയങ്ങളില്‍ കുരുത്തോല തിരുനാളിലെ പ്രത്യേക പരിപാടികള്‍ക്ക് മത മേലധ്യക്ഷന്‍മാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 6:30 ന് ആരംഭിച്ച ചടങ്ങുകളില്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാര്‍മികനായി.
യേശു ജറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയപ്പോള്‍ വിശ്വാസികള്‍ ഒലീവ് ഇല വീശി വരവേറ്റതിന്റെ ഓര്‍മയാണ് കുരുത്തോല തിരുനാള്‍. യേശുക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയെ അനുസ്മരിപ്പിക്കുന്ന വിശുദ്ധവാരത്തിന്റെ തുടക്കമാണ് ഒശാന ഞായര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.