കോട്ടയം: റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഗ്യാരണ്ടി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവന്‍ വിവരങ്ങളും മോഡി അമേരിക്കയ്ക്ക് കൈമാറി. ഇന്ത്യയുടെ വിവരങ്ങള്‍ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങാമെന്ന് മോദി യു.എസിന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. അപ്പോള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദേഹം ചോദിച്ചു.
ട്രംപിന്റെ നിയന്ത്രണത്തിലാണ് മോഡി പ്രവര്‍ത്തിക്കുന്നത്. എപ്സ്റ്റീന്‍ ഫയലുകളിലെ വിവരങ്ങള്‍ പുറത്തു വരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്താകാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകള്‍ പുറത്തു വന്നാല്‍ മോഡിയുടെ യഥാര്‍ഥ സ്വഭാവം രാജ്യത്തിന് മനസിലാകും. മോഡിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
അദാനി എന്നത് വെറുമൊരു സാധാരണ കമ്പനിയല്ലെന്നും അത് ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. അദാനിയെക്കുറിച്ചുള്ള എല്ലാ രഹസ്യ വിവരങ്ങളും ട്രംപിനും അമേരിക്കയ്ക്കും അറിയാം. ഈ വിവരങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.