സാഹചര്യം മാറാം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍

സാഹചര്യം മാറാം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടന്ന്  രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് ഇന്ന് പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുള്ള സുരക്ഷിത പാതകള്‍ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുന്‍കൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിര്‍ത്തികളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കരുതെന്നും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോണ്‍ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) [email protected] എന്ന ഇമെയില്‍ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട ജാഗ്രതാ നിര്‍ദേശം പുതുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍, 48 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങള്‍, വൈദ്യുത നിലയങ്ങള്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും എംബസി നിര്‍ദേശിച്ചിരുന്നു.

സംഘര്‍ഷം ആരംഭിച്ച സമയത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 9,000 ഇന്ത്യക്കാര്‍ ഇറാനിലുണ്ട്. അര്‍മേനിയ, അസര്‍ബൈജാന്‍ എന്നീ അയല്‍രാജ്യങ്ങള്‍ വഴി 1,862 പേരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ എംബസിക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഏതു നിമിഷവും സാഹചര്യം മാറാന്‍ സാധ്യതയുള്ളതിനാലാണ് പൗരന്മാരോട് എത്രയും വേഗം മടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.