ടിസിഎസിലെ നിര്‍ബന്ധിത മതംമാറ്റ, ലൈംഗികാതിക്രമ വിവാദം; നിദാ ഖാനെ കഴിഞ്ഞയാഴ്ച സസ്പെന്‍ഡ് ചെയ്തതായി കമ്പനി

ടിസിഎസിലെ നിര്‍ബന്ധിത മതംമാറ്റ, ലൈംഗികാതിക്രമ വിവാദം; നിദാ ഖാനെ കഴിഞ്ഞയാഴ്ച സസ്പെന്‍ഡ് ചെയ്തതായി കമ്പനി

നാസിക്: നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ (ടിസിഎസ്) നിര്‍ബന്ധിത മതംമാറ്റ, ലൈംഗികാതിക്രമ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കമ്പനി.

കേസില്‍ ഒളിവില്‍ പോയ എച്ച്.ആര്‍ മാനേജര്‍ നിദാ ഖാനെ കഴിഞ്ഞയാഴ്ച കമ്പനി സസ്പെന്‍ഡ് ചെയ്തിരുന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. സസ്പെന്‍ഷന് കാരണം 'ഗുരുതരമായ വിഷയം' എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ ഒന്‍പതിനാണ് നിദയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. 2021 ഡിസംബറില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ചേര്‍ന്ന നിദ നിലവില്‍ 'പ്രോസസ് അസോസിയേറ്റ്' പദവിയിലാണ് ജോലി ചെയ്യുന്നതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

'നിങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുരുതരമായ ഒരു കാര്യം കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നിലവില്‍ ജുഡീഷ്യല്‍/പൊലീസ് കസ്റ്റഡിയിലാണെന്നും അറിയിക്കുന്നതിനാണിത്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യത്തിന്റെ ഗൗരവവും നിങ്ങള്‍ക്ക് നിലവില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയില്ല എന്നതും കണക്കിലെടുത്ത് മാനേജ്മെന്റ് ഈ വിഷയത്തില്‍ കൂടുതല്‍ ആശയവിനിമയം നടത്തുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതുവരെ നിങ്ങളെ ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍ കമ്പനി തീരുമാനിച്ചു. അതനുസരിച്ച്, ടിസിഎസ് നെറ്റ് വര്‍ക്കിലേക്കുള്ള നിങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി റദ്ദാക്കുന്നു.

നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും കമ്പനി ആസ്തികള്‍ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഇതിനാല്‍ നിര്‍ദേശിക്കുന്നു. കൂടാതെ കമ്പനിയുടെ നിയുക്ത എച്ച്.ആര്‍ ഓഫീസറില്‍ നിന്ന് കൂടുതല്‍ ആശയ വിനിമയം ഉണ്ടാകുന്നതുവരെ ഒരു കമ്പനി ഓഫീസിലും റിപ്പോര്‍ട്ട് ചെയ്യരുതെന്നും നിങ്ങളോട് നിര്‍ദേശിക്കുന്നു.

കൂടാതെ ഈ വിഷയത്തില്‍ മറ്റ് ജീവനക്കാരുമായി ഒരു തരത്തിലും ചര്‍ച്ച ചെയ്യുകയോ സംസാരിക്കുകയോ ചെയ്യരുത്. വിഷയത്തില്‍ കര്‍ശനമായ രഹസ്യ സ്വഭാവം പാലിക്കണമെന്നും നിര്‍ദേശിക്കുന്നു. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ പരാജയപ്പെടുന്നത് അച്ചടക്ക നടപടിക്ക് കാരണമാകും'- എന്നാണ് സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.