ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ കേന്ദ്രം തുക അനുവദിച്ചു. ഭാരത് മാരിടൈം ഇന്‍ഷുറന്‍സ് പൂളിലേക്ക് 12,980 കോടി രൂപ അനുവദിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 10 വര്‍ഷത്തേക്കാണ് പദ്ധതി. ആവശ്യമെങ്കില്‍ ഇത് 15 വര്‍ഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. കപ്പലുകളുടെ ചട്ടക്കൂട്, യന്ത്ര സാമഗ്രികള്‍, ചരക്ക്, പ്രൊട്ടക്ഷന്‍ ആന്റ് ഇന്‍ഡംനിറ്റി, യുദ്ധ സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന റിസ്‌ക്കുകള്‍ എന്നിവ ഈ ഇന്‍ഷുറന്‍സ് പൂള്‍ കവര്‍ ചെയ്യും. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍, ഇന്ത്യയില്‍ നിന്നുള്ളതോ ഇന്ത്യയിലേക്കുള്ളതോ ആയ കപ്പലുകള്‍ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കും.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ഇടപെടല്‍. നിലവില്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വര്‍ധിച്ച് വരുന്ന ഇന്‍ഷുറന്‍സ് പ്രീമിയവും ഷിപ്പിങ് കവറേജ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ഷിപ്പിങ് മേഖലയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിദേശ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.