ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പൂര്‍ണ പരാജയം; പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പൂര്‍ണ പരാജയം; പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: കര്‍ശന നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി. ബാങ്കിന്റെ പ്രവര്‍ത്തനം തുടരുന്നത് നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്കും പൊതുതാല്‍പര്യത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2026 ഏപ്രില്‍ 24 വെള്ളിയാഴ്ച ആര്‍ബിഐ നിര്‍ണായക നടപടി സ്വീകരിച്ചത്.

അതായത് ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ആര്‍ബിഐ അറിയിച്ചു. ബാങ്കിന്റെ ഭരണവും പ്രവര്‍ത്തന രീതിയും നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. പേയ്മെന്റ്സ് ബാങ്ക് ലൈസന്‍സ് അനുവദിക്കുമ്പോള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി.

കൂടാതെ ബാങ്കിന്റെ പ്രവര്‍ത്തനം തുടരുന്നത് കൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മറിച്ച് ദോഷകരമാണെന്നും ആര്‍ബിഐ വിലയിരുത്തി. ബാങ്ക് പൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ആര്‍ബിഐ ഹൈക്കോടതിയെ സമീപിക്കും. നിലവിലുള്ള നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ നല്‍കാന്‍ ആവശ്യമായ ലിക്വിഡിറ്റി (പണം) ബാങ്കിന്റെ കൈവശമുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി. അതിനാല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ബാലന്‍സ് തുക പിന്‍വലിക്കുന്നതിന് തടസമുണ്ടാകില്ല.

2022 മാര്‍ച്ച് മുതല്‍ തന്നെ പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് പേടിഎം ബാങ്കിനെ ആര്‍ബിഐ വിലക്കിയിരുന്നു. തുടര്‍ന്ന് 2024 ജനുവരിയിലും ഫെബ്രുവരിയിലും പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ്പ്-അപ്പ് ചെയ്യുന്നതിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ നടപടികളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ബാങ്കിങ് ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. ഇതോടെ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ എല്ലാവിധ ബാങ്കിങ് സേവനങ്ങളും അവസാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.