വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് 'സെയ്ന്റ് മദര്‍' എന്ന പേരില്‍ പുസ്തകം പുറത്തിറക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോക പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കുടുംബമാണ് മരണ വിവരം പങ്കുവെച്ചത്. സംസ്‌കാരം ലോധി റോഡ് ശ്മാശനത്തില്‍ നടക്കും.
ഭോപ്പാല്‍ ദുരന്തത്തിന്റെ മുഖ ചിത്രങ്ങളിലൊന്നായ കണ്ണുകള്‍ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം ലോകത്തിന് കാണിച്ച് കൊടുത്തത് രഘു റായിയുടെ ക്യാമറയാണ്. ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂര്‍വമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദര്‍ തെരേസയുടെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറെന്ന പേരും അദേഹത്തിനാണ്. മദറിനെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 'സെയ്ന്റ് മദര്‍' എന്ന പേരില്‍ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു.

ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ജംഗില്‍ എന്ന സ്ഥലത്താണ് രഘു റായ് ജനിച്ചത്. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവന്‍ പേര്. എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കണ്‍സര്‍വേഷനിസ്റ്റ് തുടങ്ങിയ മേഖലകലില്‍ പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് റായ് ആണ് ഭാര്യ. നിതിന്‍, ആവണി, പുര്‍വൈ എന്നിവരാണ് മക്കള്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ എസ്. പോള്‍ സഹോദരനാണ്.

1962 ല്‍ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. സ്റ്റേറ്റ്‌സ്മാനിലാണ് ആദ്യം ജോലി ചെയ്തത്. 18 ലധികം പുസ്തകങ്ങള്‍ രചിച്ചു. ടൈം, ലൈഫ്, ജിയോ, ന്യൂയോര്‍ക്ക് ടൈംസ്, സണ്‍ഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇന്‍ഡിപ്പെന്‍ഡന്റ്, ന്യൂയോര്‍ക്കര്‍ എന്നിവയിലുള്‍പ്പെടെ അദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭോപ്പാല്‍ വാതക ദുരന്തം കവര്‍ ചെയ്തു. ഇതെക്കുറിച്ച് പിന്നീട് 'എക്‌സ്‌പോഷര്‍, എ കോര്‍പറേറ്റ് ക്രൈം' എന്ന പേരില്‍ പുസ്തകവും ഡോക്യുമെന്ററിയും തയ്യാറാക്കി.

ലോക പ്രസ് ഫോട്ടോ ജൂറിയായി മൂന്ന് തവണയും യുനെസ്‌കോയുടെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിന്റെ ജൂറിയായി രണ്ട് തവണയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ അന്താരാഷ്ട്ര സഹകരണ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലെ അംഗം കൂടിയാണ് രഘു റായ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.