പൊലീസ് ക്ലിയറന്‍സും സ്‌പോണ്‍സര്‍ഷിപ്പും വേണ്ട; ലക്ഷദ്വീപ് സന്ദര്‍ശന നിയമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

പൊലീസ് ക്ലിയറന്‍സും സ്‌പോണ്‍സര്‍ഷിപ്പും വേണ്ട; ലക്ഷദ്വീപ് സന്ദര്‍ശന നിയമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ് സന്ദര്‍ശന നിയമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ഇനി മുതല്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആര്‍ക്കും ലക്ഷദ്വീപില്‍ പോകാം. വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാര എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ഇനി മുതല്‍ https://epermit.utl.gov.in/ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ തതുല്യമായ തിരിച്ചറിയില്‍ രേഖകള്‍, താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ രേഖകള്‍ എന്നിവ നല്‍കിയാല്‍ പെര്‍മിറ്റ് ലഭിക്കാം. ഒരു അപേക്ഷയില്‍ ആറ് പേര്‍ക്ക് വരെ പെര്‍മിറ്റ് ലഭിക്കും. ഒരാള്‍ക്ക് 50 രൂപ വീതമാണ് അപേക്ഷാ ഫീസ്. മുതിര്‍ന്നവര്‍ക്ക് ഹെറിറ്റേജ് ഫീസും ഉണ്ട്. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് 100 രൂപയും 18 വയസ് മുതലുള്ളവര്‍ക്ക് 200 രൂപയുമാണ് ഹെറിറ്റേജ് ഫീസ്.

ലക്ഷദ്വീപിലെ വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബംഗാരം, കവരത്തി, അഗത്തി ദ്വീപുകളിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനും പുതിയ നിയമം സഹായിക്കും. ദ്വീപിലെത്തുന്നതിന് മുന്‍പ് തന്നെ പെര്‍മിറ്റ് ഉറപ്പാക്കിയിരിക്കണം. വിദേശ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടും വിസയും അത്യാവശ്യമാണ്.

ഇതുവരെ പൊലീസ് ക്ലിയറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ദ്വീപിലേക്ക് പോകാന്‍ സാധിക്കുമായിരുന്നുള്ളൂ. ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാന്‍ തന്നെ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരാറുമുണ്ട്.

ദ്വീപിലെ താമസക്കാരനോ അംഗീകൃത സംഘടനയോ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരോ സ്‌പോണ്‍സര്‍ ചെയ്യേണ്ടതും അത്യാവശ്യമായിരുന്നു. 1967 മുതലുള്ള ഈ വ്യവസ്ഥയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.