കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച മൂന്ന് പ്രമുഖ നേതാക്കളുടെ മുന്നേറ്റമാണ്.
സിപിഎം ഒഴിവാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി കോട്ടയായ പയ്യന്നൂരില്‍ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടമിറി വിജയം നേടി. തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് വന്‍ ലീഡാണ് വിമത സ്ഥാനാര്‍ത്ഥികളായ ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍ എന്നിവര്‍ നേടിയിട്ടുള്ളത്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരില്‍ അക്ഷരാര്‍ത്ഥത്തില്‍ കൊടുങ്കാറ്റാവുകയായിരുന്നു. ആദ്യ റൗണ്ടുകളില്‍ മുന്‍ എംഎല്‍എ ടി.ഐ മധുസൂദനന്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് കുഞ്ഞിക്കൃഷ്ണന്‍ ലീഡ് പിടിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ നേതാവിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പടിയിറങ്ങിയ ടി.കെ ഗോവിന്ദന്‍ തളിപ്പറമ്പില്‍ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് ഗോവിന്ദന്‍ പാര്‍ട്ടി വിട്ടതും യുഡിഎഫ് പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയതും. ഇടതുകോട്ടയിലെ ഈ പതനം സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാകും.
പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് തിരഞ്ഞെടുപ്പ് ഗോദിലിറങ്ങിയ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ അവഗണനയ്ക്കുള്ള മറുപടിയായി സുധാകരന്റെ മുന്നേറ്റം വിലയിരുത്തപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.