വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ യു.എസ് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളോടുളള ഇറാന്റെ മറുപടി അസ്വീകാര്യമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പ്രതികരണം വായിച്ചെന്നും അത് തനിക്ക് സ്വീകര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
47 വര്‍ഷമായി ഇറാന്‍ അമേരിക്കയെ കളിപ്പിക്കുകയാണ്. ഇത് ഇനി അനുവദിക്കാനാകില്ല. ഇറാനെതിരായ തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും ചര്‍ച്ചകള്‍ക്കുളള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ പ്രതികരണം വായിച്ചു. തനിക്ക് അത് ഇഷ്ടപ്പെട്ടില്ല. തികച്ചും അസ്വീകാര്യമാണ്. ഉപരോധങ്ങള്‍ പിന്‍വലിച്ച് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണം എന്നത് ഉള്‍പ്പെടെയുളള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്.
ഇറാനെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാമെന്നും 30 ദിവസത്തിനുളളില്‍ മരവിപ്പിച്ച ആസ്തികള്‍ കൈമാറി ആണവ ചര്‍ച്ച ആരംഭിക്കാമെന്നും ഉള്‍പ്പെടെയുളള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ ഉപാധികള്‍ ഇറാനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്.
സമാധാന നീക്കത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ വഴി ഇറാന്‍ തങ്ങളുടെ പുതിയ നിര്‍ദേശങ്ങള്‍ യു.എസിന് കൈമാറിയത്. എന്നാല്‍ ഇറാന്റെ ആണവ പദ്ധതികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിച്ചത്. ഇറാന്റെ ആണവ ശേഷി പൂര്‍ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കര്‍ശന ഉപാധിയെ ടെഹ്‌റാന്‍ ശക്തമായി എതിര്‍ക്കുന്നതാണ് നിലവിലെ തടസത്തിന്‍ മുഖ്യ കാരണം.
ഗള്‍ഫ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഈ തിരിച്ചടി. ഇത് മേഖലയിലെ പിരിമുറുക്കം വര്‍ധിപ്പിക്കാന്‍ കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.