എസ്ഐആര്‍: പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷനുമില്ല, പെന്‍ഷനുമില്ല; എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിച്ച് ബംഗാളും ബീഹാറും

 എസ്ഐആര്‍: പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷനുമില്ല, പെന്‍ഷനുമില്ല; എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിച്ച് ബംഗാളും ബീഹാറും

കൊല്‍ക്കത്ത: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച് ബംഗാളും ബീഹാറും. എസ്.ഐ.ആറില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് റേഷന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന സര്‍ക്കാര്‍ ആനുകൂല്യങ്ങളാണ് നിഷേധിക്കുക. റേഷന് പുറമെ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കും.

കഴിഞ്ഞ ദിവസം ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം എസ്ഐആറില്‍ പേരില്ലാത്തവര്‍ക്ക് ഇനി മുതല്‍ ബംഗാളില്‍ ഈ റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഹാര്‍ സര്‍ക്കാര്‍ ഒരുപടികൂടി കടന്ന് ആനുകൂല്യങ്ങള്‍ റദ്ദാക്കുന്നതിന് പുറമെ, പട്ടികയില്‍ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കാനാണ് ഒരുങ്ങുന്നത്.

എസ്ഐആര്‍ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പക്ഷേ ആ ഡേറ്റയുടെ അടിസ്ഥാനത്തില്‍ സുപ്രധാനമായ നടപടികളിലേക്ക് രണ്ട് ബിജെപി സര്‍ക്കാരുകള്‍ കടന്നിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളുടെ തീരുമാനം വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങള്‍ക്ക് കാരണമായേക്കും.

അതേസമയം എസ്ഐആറില്‍ പേര് നീക്കം ചെയ്തെങ്കിലും അതിനെതിരെ ട്രിബ്യൂണലില്‍ അപ്പീല്‍ പോയവര്‍ക്ക് താല്‍കാലിക ഇളവ് അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അപ്പീല്‍ തള്ളപ്പെട്ടാല്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു ഇലക്ടറല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വലിയ നിയമ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.