അവസാന ട്വിസ്റ്റില്‍ സിദ്ദിഖും ജനീഷും മന്ത്രിസഭയില്‍; സതീശന്‍ ലോക്ഭവനിലെത്തി മന്ത്രിമാരുടെ പട്ടിക കൈമാറി

അവസാന ട്വിസ്റ്റില്‍ സിദ്ദിഖും ജനീഷും മന്ത്രിസഭയില്‍; സതീശന്‍ ലോക്ഭവനിലെത്തി മന്ത്രിമാരുടെ പട്ടിക കൈമാറി

തിരുവനന്തപുരം: മന്ത്രിമാരുടെ പേരുകളില്‍ അവസാനമുണ്ടായ ട്വിസ്റ്റില്‍ കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷും വി.ഡി സതീശന്‍ മന്ത്രി സഭയില്‍ ഇടം പിടിച്ചതായി വിവരം.

കോണ്‍ഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നി പരിഗണനകളാണ് സിദ്ദിഖിന് തുണയായതെന്നാണ് സൂചന. ഘടക കക്ഷികളുടെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് ലോക്ഭവനില്‍ നിന്ന് അദേഹം മടങ്ങി. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി വി.ഡി സതീശന്‍ ധനവകുപ്പും തുറമുഖ വകുപ്പും നിമയവും കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തരവും വിജിലന്‍സും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് റവന്യു വകുപ്പാണ് നല്‍കിയിട്ടുള്ളത്.

മുതിര്‍ന്ന നേതാവായ കെ. മുരളീധരന്‍ വൈദ്യുതി, എ.പി അനില്‍കുമാര്‍ ആരോഗ്യം, പി.സി വിഷ്ണുനാഥ് ടൂറിസം, സാസ്‌കാരികം, ബിന്ദു കൃഷ്ണ വനിത, ശിശുക്ഷേമ വകുപ്പ്, ഒ.ജെ ജനീഷ് യുവജന ക്ഷേമം, ടി. സിദ്ദിഖ് വനം എന്നിങ്ങനെയാണ് മറ്റ് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് നിലവില്‍ നിശ്ചയിച്ചിട്ടുള്ള വകുപ്പുകള്‍.

സിഎംപിയുടെ സി.പി ജോണിന് സഹകരണ വകുപ്പ് കിട്ടുമെന്നാണറിയുന്നത്. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോന്‍സ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, വി.ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ലീഗ് മന്ത്രിമാരാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.