“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”
(ലൂക്കാ 1:38)
പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാരോപണം
ദൈവജനനിയായ പരിശുദ്ധ കന്യകാമറിയം അവളുടെ ഭൗതികജീവിതം പൂര്‍ത്തിയായ ശേഷം ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്ന വിശ്വാസം ശ്ലൈഹികകാലം മുതല്‍ തന്നെ തിരുസഭയില്‍ നിലനിന്നിരുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശമില്ലെങ്കിലും, പല പരോക്ഷ സൂചനകളും ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. പ്രത്യേകിച്ച് പരിശുദ്ധ കന്യകയുടെ അമലോത്ഭവം തന്നെ സ്വര്‍ഗ്ഗാരോപണത്തിന്റെ ഏറ്റവും വലിയ അടിത്തറയായി കണക്കാക്കപ്പെടുന്നു.
പിതാവായ ദൈവത്തിന്റെ പ്രിയ പുത്രിയും, പുത്രനായ ദൈവത്തിന്റെ മാതാവും, പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമായ അമലമനോഹരിയായ മറിയത്തിന്റെ ശരീരം സാധാരണ മനുഷ്യരുടെ ശരീരത്തെപ്പോലെ നശിച്ചുപോകുന്നത് ദൈവമഹത്വത്തിന് യോജിച്ചതല്ലെന്ന് തിരുസഭ വിശ്വസിക്കുന്നു. അമലോത്ഭവം നിമിത്തം പാപത്തിന്റെ അടിമത്തത്തില്‍നിന്ന് സംരക്ഷിക്കപ്പെട്ട അവള്‍, മരണത്തിന്റെ നിയമത്തിനും പൂര്‍ണമായി വിധേയയല്ലായിരുന്നു. അതുകൊണ്ട്, ലോകത്തിന്റെ രക്ഷകനായ ഈശോമിശിഹാ പുനരുത്ഥാനം ചെയ്തതുപോലെ, മറിയവും മരണാനന്തരം മഹത്വത്തോടെ പുനരുത്ഥാനം ചെയ്ത് സ്വപുത്രനോടുകൂടെ സ്വര്‍ഗ്ഗീയ മഹത്വത്തില്‍ പങ്കുചേര്‍ന്നുവെന്ന് നാം വിശ്വസിക്കുന്നു.
പരിശുദ്ധ കന്യക പരിത്രാണത്തിന്റെ പ്രഥമഫലവും വിശ്വാസജീവിതത്തിന്റെ പരിപൂര്‍ണ മാതൃകയുമാണ്. ഈശോമിശിഹായുടെ പുനരുത്ഥാനം നമ്മുടെ പ്രത്യാശയുടെ അടിത്തറയായതുപോലെ, മാതാവിന്റെ സ്വര്‍ഗ്ഗാരോപണം നമ്മെ ഒരുനാള്‍ കാത്തിരിക്കുന്ന നിത്യജീവിതത്തിന്റെ ഉറച്ച അടയാളവുമാണ്.
മാതാവിന്റെ സ്വര്‍ഗ്ഗാരോപണം ഓരോ വിശ്വാസിയുടെയും നിത്യവിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കന്യകാമറിയം ഭൂമിയിലെ ജീവിതം പൂര്‍ത്തിയാക്കിയ ശേഷം സ്വര്‍ഗ്ഗീയ ദൂതഗണങ്ങളുടെ സാന്നിധ്യത്തില്‍ മഹത്വത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെട്ടു. സ്വപുത്രനായ ഈശോയും സ്വര്‍ഗ്ഗവാസികളും മാതാവിനെ സ്വീകരിച്ച ആ ദിവ്യനിമിഷം മനുഷ്യബുദ്ധിക്ക് അതീതമായ ആനന്ദത്തിന്റെ അനുഭവമായിരുന്നു.
ഇന്നത്തെ ഭൗതികവാദ ലോകത്തിന് ഏറ്റവും വലിയ പ്രത്യാശയാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണം. മനുഷ്യന്റെ മഹത്വം ഭൗതികസമ്പത്തില്‍ അല്ല, ദൈവസാന്നിധ്യത്തിലാണെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. ഭൗതികതയില്‍ മാത്രം ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിക്കുന്ന മനുഷ്യരോട് തിരുസഭ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു — സ്വര്‍ഗ്ഗത്തിലേക്ക് ആത്മീയ ദൃഷ്ടി ഉയര്‍ത്തുക; അവിടെ മഹത്വപൂര്‍ണ്ണമായ രണ്ടു ശരീരങ്ങളെ നിങ്ങള്‍ക്ക് കാണാം: ലോകപരിത്രാതാവായ ക്രിസ്തുനാഥന്റേയും അമലമനോഹരിയായ മറിയത്തിന്റേയും.
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ നമ്മുടെ ആത്മീയ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും അടയാളമാണ്. നമ്മുടെ ജീവിതവും സ്വര്‍ഗ്ഗീയ ലക്ഷ്യത്തിലേക്ക് നയിക്കപ്പെടേണ്ടതാണെന്ന സത്യം ഈ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സംഭവം
പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ തന്റെ ജീവിതകാലം മുഴുവന്‍ തീക്ഷ്ണമായ മരിയഭക്തനായിരുന്നു. മാര്‍പാപ്പയാകുന്നതിന് മുമ്പ് “പച്ചേലി” എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഒരു യുദ്ധകാലഘട്ടത്തില്‍, ചില നിരീശ്വരവാദികളായ അക്രമികള്‍ അദ്ദേഹത്തിന്റെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി. കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാത്ത പക്ഷം ഉടന്‍ വെടിവെച്ചു കൊല്ലുമെന്ന് അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പച്ചേലി ഭയപ്പെട്ടില്ല. വിശ്വാസത്തിനുവേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു.
അദ്ദേഹം പോക്കറ്റില്‍നിന്ന് ജപമാലയും കുരിശും എടുത്ത് ചുംബിച്ചുകൊണ്ട് ധൈര്യത്തോടെ പറഞ്ഞു:
“നിങ്ങള്‍ക്ക് വെടിവെക്കണമെങ്കില്‍, എന്‍റെ നെഞ്ചിലേക്ക് വെടിവെക്കൂ. വിശ്വാസത്തിനുവേണ്ടി മരിക്കാന്‍ ഞാന്‍ തയ്യാറാണ്.”
ജപമാല കൈയില്‍ പിടിച്ച് മുട്ടുകുത്തി നിന്ന അദ്ദേഹത്തെ വെടിവെക്കാന്‍ അക്രമികള്‍ക്ക് കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം സഭയുടെ തലവനായി, പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയായി തിരുസഭയെ നയിച്ചു. മാതാവിനോടുള്ള ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ അദ്ദേഹം വലിയ പ്രാധാന്യം നല്‍കി. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഔദ്യോഗിക വിശ്വാസസത്യമായി പ്രഖ്യാപിച്ചതും പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ തന്നെയാണ്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകേ, ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായപ്പോള്‍ അങ്ങ് അനുഭവിച്ച മഹത്വവും ആനന്ദവും മനുഷ്യബുദ്ധിക്ക് അതീതമാണ്. നാഥേ, അങ്ങയുടെ സ്വര്‍ഗ്ഗാരോപണം ഞങ്ങള്‍ക്ക് വലിയ പ്രത്യാശയും ധൈര്യവും നല്‍കുന്നു. അങ്ങയുടെ അമലോത്ഭവവും പാപരഹിതമായ ജീവിതവും ദൈവമാതൃത്വവുമാണ് അങ്ങയെ ഈ മഹത്വത്തിന് അര്‍ഹയാക്കിയത്.
ഞങ്ങളും അങ്ങയുടെ മാതൃക പിന്തുടര്‍ന്ന് വിശുദ്ധിയോടെ ജീവിച്ചു നിത്യസ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുവാനുള്ള കൃപ ലഭിക്കട്ടെ. സ്വര്‍ഗ്ഗമാണ് നമ്മുടെ യഥാര്‍ത്ഥ ഭവനമെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കട്ടെ. അതനുസരിച്ച് ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തിയും അനുഗ്രഹവും നല്‍കണമേ. ഞങ്ങളുടെ ബലഹീനതകളെ അതിജീവിക്കുവാന്‍ കൃപചെയ്യണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനോടു നടത്തിയ ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ അഭയം പ്രാപിച്ച്, നിന്‍റെ സഹായം അപേക്ഷിച്ച ഒരാളെയും നീ കൈവിട്ടിട്ടില്ലെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കന്യകമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകേ, ദയാമയിയായ മാതാവേ, ഈ ഉറച്ച വിശ്വാസത്തോടെ ഞാന്‍ നിന്‍റെ സന്നിധിയില്‍ എത്തുന്നു.
നെടുവീര്‍പ്പുകളോടും കണ്ണുനീര്‍പൊലിയോടും കൂടെ പാപിയായ ഞാന്‍ നിന്‍റെ കരുണ കാത്ത് നില്‍ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്‍റെ പ്രാര്‍ത്ഥന തള്ളിക്കളയാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേന്‍.
ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ, പാപികളുടെ സങ്കേതമേ, ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചിരിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചുകൊള്ളണമേ.
1 സ്വര്‍ഗ്ഗ.
1 നന്മ.
1 ത്രിത്വം.
(മൂന്നു പ്രാവശ്യം ചൊല്ലുക)
സുകൃതജപം
പാപികളുടെ സങ്കേതമായ മറിയമേ, പാപികളായ ഞങ്ങള്‍ക്കു നീ മദ്ധ്യസ്ഥയാകേണമേ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.