മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിനീഷ് കോടിയേരിക്ക് സിപിഎം അംഗത്വം; പിന്നില്‍ പിണറായിയുടെ നിര്‍ണായക ഇടപെടല്‍

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിനീഷ് കോടിയേരിക്ക് സിപിഎം അംഗത്വം; പിന്നില്‍ പിണറായിയുടെ നിര്‍ണായക ഇടപെടല്‍

തിരുവനന്തപുരം: നീണ്ട മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കി. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. അംഗത്വം പുതുക്കി നല്‍കാന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ചിലാണ് ഇപ്പോള്‍ ബിനീഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ എകെജി സെന്റര്‍ കേന്ദ്രീകരിച്ചുള്ള ബ്രാഞ്ചിലായിരുന്നു ബിനീഷിന് അംഗത്വം ഉണ്ടായിരുന്നത്.

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ 2020 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇതിനെത്തുടര്‍ന്ന് ബിനീഷിന്റെ പ്രാഥമിക അംഗത്വം സിപിഎം ഔദ്യോഗികമായി മരവിപ്പിക്കുകയായിരുന്നു. 2001 ല്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലയളവിലാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. തുടര്‍ന്ന് 2020 വരെ തുടര്‍ച്ചയായി അംഗത്വം നിലനിര്‍ത്തിയിരുന്നു.

2023 ല്‍ കേസില്‍ നിന്ന് ബിനീഷ് പൂര്‍ണമായും കുറ്റവിമുക്തനായിരുന്നു. ഇതിന് ശേഷം പാര്‍ട്ടി അംഗത്വം തിരികെ ലഭിക്കുന്നതിനായി നാല് തവണ അപേക്ഷ നല്‍കിയെങ്കിലും പാര്‍ട്ടി നേതൃത്വം അത് പരിഗണിക്കാതിരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ തിരുവനന്തപുരത്ത് നടന്ന ശക്തമായ പ്രതിഷേധ പ്രകടനങ്ങളില്‍ ബിനീഷ് കോടിയേരി മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. പാര്‍ട്ടി പ്രതിസന്ധിയിലായ ഘട്ടത്തില്‍ കാണിച്ച ഈ സജീവ പങ്കാളിത്തത്തിന് തൊട്ടുപിന്നാലെയാണ് നാല് തവണയും പുതുക്കി നല്‍കാതിരുന്ന പാര്‍ട്ടി അംഗത്വം ബിനീഷിന് നല്‍കാന്‍ നേതൃത്വം തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.