കാട്ടാനയ്‌ക്കെന്ത് വനംമന്ത്രി?... ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹം തടഞ്ഞ് കാട്ടാന

കാട്ടാനയ്‌ക്കെന്ത് വനംമന്ത്രി?...  ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹം തടഞ്ഞ് കാട്ടാന

തൃശൂര്‍: കാട്ടാന ആക്രമണത്തെക്കുറിച്ച് പരിശോധിക്കാന്‍ തൃശൂര്‍ വാഴച്ചാലില്‍ എത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹന വ്യൂഹത്തിന് മുന്നില്‍ കാട്ടാന.

തൃശൂര്‍ വാഴച്ചാലിനടുത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. ഈ സമയത്ത് വഴിമുടക്കി കാട്ടാന ചാര്‍പ്പയില്‍ നില്‍ക്കുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയും സംഘവും യാത്ര തുടര്‍ന്നത്. ജനവാസ മേഖലയിലെ കാട്ടാനശല്യം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോണ്‍ അറിയിച്ചു.

അതിനിടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രിയും സംഘവും മോഹനന്റെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറോളം കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികള്‍ മന്ത്രി കേട്ടു.

പൂര്‍ണമായും ജനവാസകേന്ദ്രത്തിലാണ് ആനയെത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് ആനയുടെ സ്ഥിരം സാന്നിധ്യമുണ്ടെന്നും തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സോളാര്‍ ഫെന്‍സിങ് ഇടാത്തത് എവിടെയൊക്കെയാണ് എന്ന കാര്യം പരിശോധിക്കും. മൂന്നുതല പ്രതിരോധമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഡ്രോണ്‍, സോളാര്‍, ട്രഞ്ച് നടപ്പാക്കാനുള്ള സാധ്യത. ആനയെ റീ ലൊക്കേറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ആനകളുടെ ആക്രമണം രൂക്ഷയത്. ഉദ്യോഗസ്ഥരുടെ അഭാവം പ്രതിസന്ധിയാണ്. 15 കിലോമീറ്റര്‍ പരിധിയില്‍ 25 ഉദ്യോഗസ്ഥരേ ഉള്ളൂ. അഞ്ചിന് 100 ദിന പരിപാടി പ്രഖ്യാപിക്കുമ്പോള്‍ സോളാര്‍ വോള്‍ട്ടേജ് അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളി വൈശേരിയില്‍ മെയ് മുപ്പതിനായിരുന്നു കാട്ടാന ആക്രമണത്തില്‍ മോഹനന്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള്‍ മുന്നില്‍പ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.