ഒരേ ഇടവകയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച് രണ്ട് ഡീക്കന്മാർ; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് പാറ്റേഴ്‌സൺ സീറോ മലബാർ ഇടവക സമൂഹം

ഒരേ ഇടവകയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച് രണ്ട് ഡീക്കന്മാർ; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് പാറ്റേഴ്‌സൺ സീറോ മലബാർ ഇടവക സമൂഹം

പാറ്റേഴ്‌സൺ: ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ ദേവാലയം ചരിത്രപരമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഒരേ ഇടവകയിൽ നിന്നുമുള്ള രണ്ട് ഡീക്കന്മാർ പൗരോഹിത്യ ശുശ്രൂഷ സ്വീകരിച്ചു. ഡീക്കൻ സാം കുട്ടപ്പശേരിയും ഡീക്കൻ മൈക്കിൾ ജെയിംസുമാണ് പൗരോഹിത്യം സ്വീകരിച്ച് ക്രിസ്തുവിന്റെ പുതിയ അജപാലകരായി അഭിഷിക്തരായി. പ്രവാസി മലയാളി സമൂഹത്തിനും സഭയ്ക്കും ഒരുപോലെ അഭിമാനകരമായ ഈ ചടങ്ങ് വിശ്വാസി സമൂഹത്തിന് അവിസ്മരണീയമായി.

ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും എമിരേറ്റസ് ബിഷപ്പ് മാർ ജേക്കബ് അങ്ങാ‌ടിയത്തും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.. ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ പത്തു വർഷത്തോളം സേവനം ചെയ്ത രൂപതാധ്യക്ഷൻ അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് മക്കളെ വൈദികരായി അഭിഷേകം ചെയ്യുന്നത് ഹൃദ്യമായ കാഴ്ചയായി. തിരുക്കർമ്മങ്ങളിൽ ആർച്ച് ഡീക്കനായി ഫാ. പോൾ ചാലിശേരിയും ചടങ്ങുകളുടെ ക്രമീകരണങ്ങൾക്കായി ഫാ. ജോയലും പങ്കുചേർന്നു.

ഇടവക വികാരി ഫാ. സിമ്മി തോമസിന്റെ നേതൃത്വത്തിൽ അത്യന്തം ഭക്തിസാന്ദ്രമായാണ് ചടങ്ങുകൾ ക്രമീകരിച്ചത്. ഇടവകാംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ മഹാസംഭവം വിജയകരമാക്കിയത്. വികാരിയോടൊപ്പം ട്രസ്റ്റിമാരായ ലിന്റോ മാത്യു, വിൻസെന്റ് തോട്ടുമുറി, ചാൾസ് ചാക്കോ എന്നിവരും ജനറൽ കോർഡിനേറ്റർ ഡെലിക്സ് അലക്സും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. പാർക്കിംഗ്, ഭക്ഷണം, വേദി ഒരുക്കൽ, അലങ്കാരങ്ങൾ, ആരാധനക്രമം തുടങ്ങി ഓരോ കാര്യങ്ങൾക്കും പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചാണ് ഈ വലിയ ദൗത്യം ഇടവക പൂർത്തിയാക്കിയത്.

പൗരോഹിത്യ സ്വീകരണത്തിന് ശേഷം ഞായറാഴ്ച രാവിലെ 9:30 ന് ഫാ. സാം കുട്ടപ്പശ്ശേരിയും, 11:30-ന് ഫാ. മൈക്കിൾ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിലും വിരുന്നിലും വലിയൊരു വിശ്വാസി സമൂഹം പങ്കുചേർന്നു.

ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളിൽ പൗരോഹിത്യ ദൈവവിളികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, ഒരേ ഇടവകയിൽ നിന്നുള്ള ആദ്യതലമുറക്കാരായ രണ്ട് പ്രവാസി മലയാളി യുവാക്കൾ ഒരുമിച്ച് വൈദികരാകുന്നത് സഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.