വീര്യം കുറഞ്ഞ മദ്യം: തീരുമാനം യുഡിഎഫിന് വിട്ടു; സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യം: തീരുമാനം യുഡിഎഫിന് വിട്ടു; സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം നല്‍കാനുള്ള നീക്കം വിവാദമായ സാഹചര്യത്തില്‍ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും സഖ്യ കക്ഷികളുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരുമാനിച്ചത് നികുതി ഘടന മാത്രമാണ്. മദ്യം വില്‍ക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ ഇപ്പോള്‍ പറഞ്ഞ ടാക്‌സ് ആയിരിക്കും. വില്‍ക്കേണ്ടതില്ല എന്നാണ് യുഡിഎഫ് തീരുമാനമെങ്കില്‍ അതുമായി മുന്നോട്ട് പോകില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് എല്‍ഡിഎഫിന്റെ കാലത്താണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം ഒരു തീരുമാനം എടുക്കുകയും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അത് നടപ്പിലാക്കുകയുമായിരുന്നവെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ബക്കാര്‍ഡി കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി പരിഹസിച്ച് തള്ളി.

എം.വി ഗോവിന്ദന്‍ എക്‌സൈസ് വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണ് വീര്യം കുറഞ്ഞ മദ്യം വിപണിയില്‍ ഇറക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. അദ്ദേഹമാണ് ബക്കാര്‍ഡിയുമായുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചെയ്തത് മുന്‍ സര്‍ക്കാര്‍ ചെയ്തതിന്റെ ഭാഗമായുള്ള തുടര്‍ നടപടികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ബക്കാര്‍ഡി കമ്പനിയുമായുള്ള ഇടപാടിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ടാക്‌സ് ഏര്‍പ്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍, എത്ര കിട്ടി എന്ന് ഞാന്‍ പറഞ്ഞു തരാം. വീര്യംകുറഞ്ഞ മദ്യം ഇറക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഞങ്ങളുടെ മുമ്പില്‍ വീര്യം കുറഞ്ഞ മദ്യം ഉണ്ട്. ഞങ്ങള്‍ അതിന് 120, 175 എന്നിങ്ങനെ ടാക്‌സ് നിശ്ചയിച്ചു.

മദ്യ നയം രാഷ്ട്രീയ തീരുമാനമാണ്. യുഡിഎഫില്‍ എല്ലാവരുമായി ഞങ്ങള്‍ സംസാരിക്കും. ഞങ്ങള്‍ ഒരു ഡ്രാഫ്റ്റ് രൂപപ്പെടുത്തും. അത് എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കണമെന്ന് യുഡിഎഫ് പോളിസി വന്നാല്‍ ഇതായിരിക്കും ടാക്‌സ്. ഇനി അങ്ങനെ വേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണ്'- മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.