സ്വാതന്ത്ര്യ സമരം: മാപ്പപേക്ഷ നല്‍കി വാജ്‌പേയി രക്ഷപെട്ടെന്ന് ചരിത്ര പണ്ഡിതന്‍ രാം പുനിയാനി

സ്വാതന്ത്ര്യ സമരം: മാപ്പപേക്ഷ നല്‍കി വാജ്‌പേയി രക്ഷപെട്ടെന്ന് ചരിത്ര പണ്ഡിതന്‍ രാം പുനിയാനി

ചെന്നൈ: ബിജെപി നേതാവും മുന്‍ പ്രധാന മന്ത്രിയുമായിരുന്ന അന്തരിച്ച അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വാതന്ത്ര്യ സമര പങ്കാളിത്വം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്ര പണ്ഡിതനും ബോംബെ ഐ.ഐ.ടി മുന്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറുമായ രാം പുനിയാനി.

താനും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന വാജ്‌പേയിയുടെ വാദം പാതി മാത്രം ശരിയാണെന്നും ഒരു സമരത്തിന്റെ ഭാഗമായി അറസ്റ്റിലായപ്പോള്‍ മാപ്പപേക്ഷ നല്‍കി അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും രാം പുനിയാനി മദ്രാസ് കൊറിയറില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ജന്മനാടായ ബടേശ്വറില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രകടനം നടന്നപ്പോള്‍ കാഴ്ചക്കാരനായി വാജ്‌പേയിയും ഉണ്ടായിരുന്നു. സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്തു നീക്കിയ പൊലീസ് പ്രക്ഷോഭകര്‍ക്കൊപ്പം നീങ്ങിയ വാജ്‌പേയിയെയും അറസ്റ്റ് ചെയ്തു. ജയിലില്‍നിന്ന് പുറത്തുകടക്കാന്‍ അതിവേഗം മാപ്പപേക്ഷ നല്‍കിയെന്നു മാത്രമല്ല, സമരക്കാരുടെ ഭാഗമല്ലെന്നും അതില്‍ പ്രത്യേകം പറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കിയവരുടെ പേരുകള്‍ കൂടി പൊലീസിനെ അറിയിക്കുകയും ചെയ്താണ് വാജ്‌പേയി രക്ഷപ്പെട്ടതെന്ന് രാം പുനിയാനി പറയുന്നു.

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ് പങ്കാളിത്തം അവകാശപ്പെടാറുണ്ടെങ്കിലും ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജിനു കീഴിലെ ബോംബെ സര്‍ക്കാര്‍ തയാറാക്കിയ കുറിപ്പില്‍ നേരെ തിരിച്ചു പറയുന്നതായും ലേഖനത്തിലുണ്ട്. ''നിയമം പാലിച്ച് മുന്നോട്ടുപോകുന്നതില്‍ കണിശത സൂക്ഷിച്ച സംഘ് 1942ല്‍ ഓഗസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ടുണ്ട്''- സര്‍ക്കാര്‍ കുറിപ്പില്‍ പറയുന്നു.

സ്വാതന്ത്ര്യ സമരത്തെ ആ പേരിനു പകരം പ്രാദേശിക ദേശീയവാദം എന്നു വിളിക്കണമെന്നായിരുന്നു ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ ആവശ്യം. 'ബഞ്ച് ഓഫ് തോട്ട്‌സ്' എന്ന തന്റെ പുസ്തകത്തിലാണ് ഈ പരാമര്‍ശം. സൈനിക പരിശീലനവും യുണിഫോമും ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ആര്‍.എസ്.എസ് പാലിച്ചിരുന്നതായും രാം പുനിയാനി ലേഖനത്തില്‍ പറയുന്നു.

ആര്‍.എസ്.എസ് നേതാക്കളില്‍ വിനായക് ദാമോദര്‍ സവര്‍കറും ഹെഡ്‌ഗേവാറും സമരത്തിന്റെ ഭാഗമായിരുന്നതും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ആന്തമാന്‍ ജയിലിലായ സവര്‍കര്‍ അതിവേഗം മാപ്പപേക്ഷ നല്‍കി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിട്ടില്ല. പകരം ബ്രിട്ടീഷുകാര്‍ക്കുവേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് സുഭാഷ് ചന്ദ്ര ബോസ് ഐ.എന്‍.എക്ക് രൂപം നല്‍കിയ അതേ സമയത്തായിരുന്നു സവര്‍കറുടെ തിരിച്ചുള്ള നീക്കം എന്നും ലേഖനം വ്യക്തമാക്കുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.