റഡാറുകളുടെ കണ്ണ് വെട്ടിക്കാന്‍ നിഞ്ച കരുത്തുമായി ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍: ജപ്പാനുമായി കൈകോര്‍ത്ത് ഇന്ത്യ

റഡാറുകളുടെ കണ്ണ് വെട്ടിക്കാന്‍ നിഞ്ച കരുത്തുമായി ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍: ജപ്പാനുമായി കൈകോര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളെ ശത്രുക്കളുടെ റഡാര്‍ നിരീക്ഷണങ്ങളില്‍ നിന്ന് പൂര്‍ണമായി ഒളിപ്പിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന യൂണിക്കോണ്‍ (NORA-50) ആന്റിനകള്‍ സംയുക്തമായി നിര്‍മിക്കാന്‍ ഇന്ത്യയും ജപ്പാനും കരാറൊപ്പിട്ടു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ സംയുക്ത പ്രതിരോധ വികസന പദ്ധതി പ്രഖ്യാപിച്ചത്.

പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, പ്രമുഖ ജാപ്പനീസ് കമ്പനികളുമായി ചേര്‍ന്നായിരിക്കും ഈ അത്യാധുനിക സാങ്കേതിക വിദ്യ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുക. യുദ്ധക്കപ്പലുകളുടെ മുകളില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിരവധി ആശയ വിനിമയ ആന്റിനകളെയും റഡാറുകളെയും റേഡോം എന്ന ഒറ്റ കവചത്തിനുള്ളില്‍ ഒതുക്കുന്നതാണ് ഈ നിഞ്ച സാങ്കേതിക വിദ്യ. ഇതുവഴി കപ്പലിന്റെ റഡാര്‍ പ്രതിഫലന ശേഷി (റഡാര്‍ ക്രോസ്-സെക്ഷന്‍) ഗണ്യമായി കുറയ്ക്കാനും ശത്രുക്കള്‍ക്ക് കപ്പലിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന തരംഗ മുദ്രകള്‍ പൂര്‍ണമായും ഇല്ലാതാക്കാനും സാധിക്കും.

നിലവില്‍ ഇന്ത്യന്‍ നാവിക സേനയുടെ നീലഗിരി, വിശാഖ പട്ടണം ക്ലാസ് യുദ്ധക്കപ്പലുകളില്‍ മികച്ച സ്റ്റെല്‍ത്ത് രൂപകല്‍പ്പനയുണ്ടെങ്കിലും ചില ആന്റിനകള്‍ പുറത്ത് കാണാമായിരുന്നു. ജപ്പാന്റെ ഈ അത്യാധുനിക യൂണിക്കോണ്‍ സംവിധാനം കൂടി സംയോജിപ്പിക്കുന്നതോടെ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് സമുദ്രത്തില്‍ പൂര്‍ണമായ അദൃശ്യതയും ഉയര്‍ന്ന സുരക്ഷയും കൈവരിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.