'കേരളം': പേരുമാറ്റ ബില്‍ ലോക്സഭയില്‍ തിങ്കളാഴ്ച അവതരിപ്പിക്കും

'കേരളം': പേരുമാറ്റ ബില്‍ ലോക്സഭയില്‍ തിങ്കളാഴ്ച അവതരിപ്പിക്കും

ന്യൂഡല്‍ഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് ലോക്സഭ അജണ്ടയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

തിങ്കളാഴ്ച ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി ദ് കേരള ( ഓള്‍ട്രേഷന്‍ ഓഫ് നെയിം) 2026 ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനമെടുക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയത്.

ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്.

2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം നിയമസഭ പാസാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.