മൂന്ന് തലമുറ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ 'കാരണവര്‍' ഇ.ശ്രീധരന്‍; 'പയ്യന്‍' കെ.എം.അഭിജിത്ത്

 മൂന്ന് തലമുറ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍  'കാരണവര്‍' ഇ.ശ്രീധരന്‍; 'പയ്യന്‍' കെ.എം.അഭിജിത്ത്

കൊച്ചി: രാഷ്ട്രീയ കേരളം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഒഴിച്ചിട്ടിട്ടുള്ള ഏതാനും സീറ്റുകളില്‍ക്കൂടി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായാല്‍ പോരാളികളുടെ പൂര്‍ണ ചിത്രം വ്യക്തമാകും. പിന്നെ പോരാട്ടത്തിന്റെ നാളുകളാണ്. ഇരുപത്തിയാറുകാരനായ കെ.എം. അഭിജിത്ത് മുതല്‍ എണ്‍പത്തെട്ടുകാരനായ മെട്രോമാന്‍ ഇ. ശ്രീധരന്‍ വരെയാണ് ഇത്തവണ കളത്തില്‍ നിറഞ്ഞാടുന്നത്.

ബിജെപിക്കായി പാലക്കാടന്‍ മണ്ണില്‍ പടയ്ക്കിറങ്ങിയ 88 കാരനായ ഇ. ശ്രീധരനാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ കാരണവര്‍. കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസിനായി മത്സരിക്കുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണ് മത്സരാര്‍ത്ഥികളിലെ പയ്യന്‍. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശേഷിപ്പിച്ച കായംകുളം സ്ഥാനാര്‍ത്ഥി അരിത ബാബുവിനെക്കാള്‍ ഒന്നരമാസം ഇളയതാണ് അഭിജിത്ത്.

സിപിഎമ്മിലെ കാരണവര്‍ 76 വയസുകാരനായ മന്ത്രി എം.എം മണി തന്നെ. പ്രായംകൊണ്ട് രണ്ടാമന്‍ മുഖ്യമന്ത്രി പിണറായി വിജയനും. 75 വയസ്. ബാലുശേരിയില്‍ നിന്ന് ജനവിധി തേടുന്ന കെ.എം. സച്ചിന്‍ ദേവിനാണ് ചെറുപ്പക്കാരന്‍. 27 വയസുകാരനായ സച്ചിന്‍ ദേവ് നിലവില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്.

സിപിഎം പട്ടികയില്‍ 51 മുതല്‍ 60 വരെ പ്രായത്തിലുള്ള 35 പേരുണ്ട്. 30 വയസില്‍ താഴെ പ്രായമുള്ള നാലു പേരും പട്ടികയില്‍ ഇടം പിടിച്ചു. ജെയ്ക് സി. തോമസ്, ലിന്റോ ജോസഫ്, പി. മിഥുന എന്നിവരാണ് സച്ചിനെ കൂടാതെ മറ്റു മൂന്നു പേര്‍. 30 നും 40 നും ഇടയില്‍ പ്രായമുള്ള 10 പേര്‍ പട്ടികയിലുണ്ട്. 41 നും 50 നും ഇടയില്‍ പ്രായക്കാരായ 13 പേരും 60 വയസിനു മുകളിലുള്ള 24 പേരും പട്ടികയിലുണ്ട്.

സ്ഥാനാര്‍ഥികളില്‍ 44 പേര്‍ ബിരുദധാരികളാണ്. കെ.ടി. ജലീലും ആര്‍. ബിന്ദുവും പട്ടികയിലെ പിഎച്ച്ഡിക്കാരാണ്. തൃക്കാക്കരയിലെ ജെ. ജേക്കബും ചവറയിലെ വി. സുജിത്ത് വിജയനും മെഡിക്കല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരാണ്. ആലുവയിലെ സ്ഥാനാര്‍ത്ഥി ഷെല്‍ന നിഷാദാണ് സിപിഐഎം പട്ടികയിലെ ആര്‍ക്കിടെക്ട്.

തലമുറ മാറ്റത്തിന് വഴിതുറക്കുന്ന കോണ്‍ഗ്രസ് പട്ടികയില്‍ 46 പേര്‍ 50 വയസിന് താഴെ പ്രായമുള്ളവരാണ്. ചരിത്രത്തിലാദ്യമായി പകുതിയോളം സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളാണെന്നതും കോണ്‍ഗ്രസ് പട്ടികയെ ഇത്തവണ വേറിട്ടതാക്കുന്നു. ഇതുവരെ പ്രഖ്യാപിച്ച 86 സ്ഥാനാര്‍ത്ഥികളില്‍ 42 പേരും ബിരുദധാരികളാണ്. 12 പേര്‍ക്ക് ബിരുദാനന്തര ബിരുദവുമുണ്ട്.

മൂന്ന് ഡോക്ടര്‍മാരും രണ്ട് പിഎച്ച്ഡിക്കാരും പട്ടികയില്‍ ഇടം പിടിച്ചു. ഒറ്റപ്പാലത്തെ പി.ആര്‍. സരിന്‍, കഴക്കൂട്ടത്തെ എസ്. എസ്. ലാല്‍, ആലപ്പുഴയിലെ കെ. എസ്. മനോജ് എന്നിവരാണ് എംബിബിഎസ് ബിരുദമുള്ള സ്ഥാനാര്‍ത്ഥികള്‍. മൂവാറ്റുപുഴയില്‍ മത്സരിക്കുന്ന മാത്യു കുഴല്‍നാടന്‍, വൈക്കത്തെ പി.ആര്‍. സോന എന്നിവരാണ് പിഎച്ച്ഡിക്കാര്‍.

മെട്രോമാന്‍ ഇ. ശ്രീധരന്‍, സൂപ്പര്‍ താരം സുരേഷ് ഗോപി, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ പിഎസ്സി ചെയര്‍മാന്‍ ഡേ. കെ. എസ്. രാധാകൃഷ്ണന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോക്ടര്‍ അബ്ദുസലാം എന്നിവരെല്ലാം ബിജെപി ടിക്കറ്റിലാണ് ജനവിധി തേടുന്നത്.

പ്രതീക്ഷിച്ച വനിതാ പ്രാതിനിധ്യം ഉണ്ടാകാതെ പോയതില്‍ മൂന്ന് മുന്നണികള്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. 15 വനിതകള്‍ക്ക് ടിക്കറ്റ് നല്‍കി ബിജെപി ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സിപിഐഎം 12 ഉം കോണ്‍ഗ്രസ് ഒമ്പതും വനിതകള്‍ക്കാണ് അവസരം നല്‍കിയത്. വട്ടിയൂര്‍ക്കാവില്‍ വനിതാ സ്ഥാനാര്‍ത്ഥി വന്നാല്‍ അത് പത്തായി മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.