പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പിനിടെ ചൈനീസ് ഹാക്കര്‍മാരുടെ 'ആക്രമണം'

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പിനിടെ ചൈനീസ് ഹാക്കര്‍മാരുടെ 'ആക്രമണം'

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സര്‍ക്കാര്‍ ഇ-മെയില്‍ സര്‍വറിനു നേരേ ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണം. മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ക്കു നേരേ ലോകമെമ്പാടുമുണ്ടായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്നാണ് മാര്‍ച്ച് 4 ന് പാര്‍ലമെന്റിന്റെ മെയില്‍ സര്‍വര്‍ തകരാറിലായത്. തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ സര്‍വര്‍ തകരാറിലായത് പരിശോധിച്ചപ്പോഴാണ് കാന്‍ബെറയിലെ സൈബര്‍ സുരക്ഷാ നിരീക്ഷണ വിഭാഗം ചൈനീസ് ഹാക്കര്‍മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പിറ്റേ ദിവസംതന്നെ പ്രശ്നം പരിഹരിച്ചു.
ആക്രമണത്തില്‍ തന്ത്രപ്രധാനമായ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണു പാര്‍ലമെന്ററി സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തല്‍. ഡേറ്റകള്‍ ചോര്‍ന്നിട്ടില്ലെന്നു ഫോറന്‍സിക് ഓഡിറ്റ് വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടന്‍ ഇമെയില്‍ സെര്‍വര്‍ വിച്ഛേദിച്ചതായി പാര്‍ലമെന്ററി സര്‍വീസസ് എക്സിക്യൂട്ടീവ് മാനേജര്‍ റോബ് ഹണ്ടര്‍ പറഞ്ഞു.
മാര്‍ച്ച് 3 നും തുടര്‍ന്ന് മാര്‍ച്ച് 9 നും ഓസ്‌ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എസിഎസ്സി) അവരുടെ വെബ്‌സൈറ്റിലൂടെ മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്ന സ്ഥാപനങ്ങളോട് സോഫ്റ്റ് വെയറിലെ കേടുപാടുകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആയിരക്കണക്കിന് ഓസ്‌ട്രേലിയന്‍ സെര്‍വറുകളെ ആക്രമണം ബാധിച്ചതായാണു സൂചന.

'സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൈബര്‍ ഭീഷണികളെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും പ്രതിരോധ മന്ത്രിയെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിലാണ് ശ്രദ്ധെയന്ന് സൈബര്‍ സുരക്ഷ ഷാഡോ മിനിസ്റ്റര്‍ ടിം വാട്ട്സ് പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ പ്രശ്നം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.