മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണി: ഇഡിക്കെതിരെ കേരള പോലീസ് കേസെടുത്തു

 മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണി:  ഇഡിക്കെതിരെ കേരള പോലീസ് കേസെടുത്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയ്ക്കും കേസ് എടുത്തിട്ടുണ്ട്. ഡോളര്‍ കടത്തിന് മുഖ്യമന്ത്രി കൂടി പ്രേരിപ്പിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണു നടപടി.

ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ എഫ്ഐആറാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്ന സുരേഷ് അടക്കം 18 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വഷണം നടത്താമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതുസംബന്ധിച്ച തുടരന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തും. സ്വപ്ന സുരേഷിനെ ഇഡി ചോദ്യംചെയ്യുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് വനിതാ പോലീസുകാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ കേരള പോലീസിന്റെ നടപടി.

പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ഇഡിക്കെതിരേ മൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോണ്‍ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവര്‍ മൊഴി നല്‍കിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.