രക്ഷതേടി ആ കുരുന്ന് ഓടിയത് അച്ഛന്റെ കരങ്ങളിലേക്കായിരുന്നു...പക്ഷേ, പട്ടാളം അവളെ നിര്‍ദ്ദയം വെടിവച്ച് കൊന്നു

രക്ഷതേടി ആ കുരുന്ന്  ഓടിയത് അച്ഛന്റെ കരങ്ങളിലേക്കായിരുന്നു...പക്ഷേ, പട്ടാളം അവളെ നിര്‍ദ്ദയം വെടിവച്ച് കൊന്നു

യാംഗോണ്‍: കണ്‍മുന്നില്‍ നില്‍ക്കുന്നവര്‍ കരുണയില്ലാത്ത കാട്ടാളന്‍മാരായിരുന്നുവെന്ന് അവള്‍ക്കറിയില്ലായിരുന്നു... കട്ടിക്കുപ്പായവും ചട്ടിത്തൊപ്പിയും കൈയ്യില്‍ തോക്കുമായി ചിലരെ വീടിന് മുന്നില്‍ കണ്ടപ്പോള്‍ ഭയന്നു വിറച്ച ആ കുരുന്ന് സുരക്ഷിത സങ്കേതം തേടി ഓടിയത് റോഡില്‍ നില്‍ക്കുന്ന പിതാവിന്റെ കരങ്ങളിലേക്കായിരുന്നു... പക്ഷേ, കണ്ണില്‍ ചോരയില്ലാത്ത പട്ടാളം ആ പത്ത് വയസുകാരിക്കു നേരെ നിറയൊഴിച്ചു. പിടഞ്ഞുവീണ കുഞ്ഞ് പിതാവിന്റെ കണ്‍മുന്നില്‍ മരണത്തിന് കീഴടങ്ങി.

ജനാധിപത്യ ധ്വംസനം നടക്കുന്ന മ്യാന്മറിലെ മന്ദാലയ് പട്ടണത്തില്‍ ഇന്നലെയുണ്ടായ കണ്ണീര്‍ കാഴ്ചയാണിത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈന്യം നടത്തുന്ന കൊടും ക്രൂരതയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായി മാറി ഖിന്‍ മിയോ ചിറ്റ് എന്ന ആ കുരുന്ന്. ഇടനെഞ്ച് പൊട്ടുന്ന ഇത്തരം കെട്ട കാഴ്ചകളാണ് മ്യാന്മര്‍ എന്ന കൊച്ചു രാജ്യത്തിന്റെ തെരുവുകളില്‍ നിരന്തരം അരങ്ങേറുന്നത്.

ഫെബ്രുവരി ആദ്യമാണ് മ്യാന്മറിലെ ഭരണാധികാരി ഓങ് സാന്‍ സൂചിയെ അറസ്റ്റ് ചെയ്ത് തടവിലാക്കി പട്ടാളം ഭരണം പിടിച്ചത്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് ജനകീയ പ്രക്ഷോഭം തുടരുകയാണ്. ഇതുവരെ 164 പേരാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. ഇതില്‍ 20 കുട്ടികളുമുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.