സമൂഹമാധ്യമ ഇടപെടലുകളില്‍ കോടതി ജീവനക്കാർക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

സമൂഹമാധ്യമ ഇടപെടലുകളില്‍ കോടതി ജീവനക്കാർക്ക്  കടിഞ്ഞാണിട്ട് ഹൈക്കോടതി

കൊച്ചി: കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് ഹൈക്കോടതി വിലക്കി. കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍.

സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോൾ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും പെരുമാറ്റചട്ടം നിഷ്‌കര്‍ഷിക്കുന്നു. കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിയന്ത്രിക്കുന്നതിന് പത്ത് നിര്‍ദേശങ്ങളാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തയാറാക്കിയ പെരുമാറ്റചട്ടത്തിലുള്ളത്.

സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം. കോടതി ഉത്തരവുകളെയോ നിര്‍ദേശങ്ങളെയോ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കരുത്. കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കണം. ഔദ്യോഗിക പദവിയുടെ അന്തസ് ഇടിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

എന്നാൽ നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളില്‍ കയറുകയോ, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. ജോലിസമയത്ത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. കോടതികളിലെ ഇന്റര്‍നെറ്റും കംപ്യൂട്ടറുകളും ഉപയോഗിച്ച്‌ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കയറരുതെന്നും പെരുമാറ്റചട്ടത്തില്‍ പറയുന്നു.
അതേസമയം കോടതി ജീവനക്കാര്‍ അവുടെ ഇ മെയില്‍ വിലാസവും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഹൈക്കോടതിയുടെ സോഷ്യല്‍ മീഡിയ സെല്ലിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.