കലാശക്കൊട്ടിന് കർശന വിലക്ക്; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 

കലാശക്കൊട്ടിന് കർശന വിലക്ക്; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആളുകള്‍ കൂടുന്ന തരത്തില്‍ കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിക്കപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദേശമുണ്ട്. എല്ലാവരും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

പരസ്യപ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.