പരസ്യ പ്രചാരണം നാളെ സമാപിക്കും; കലാശക്കൊട്ടും ആള്‍ക്കൂട്ടവും പാടില്ല, ലംഘിച്ചാല്‍ കേസ്

പരസ്യ പ്രചാരണം നാളെ സമാപിക്കും; കലാശക്കൊട്ടും ആള്‍ക്കൂട്ടവും പാടില്ല, ലംഘിച്ചാല്‍ കേസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകുന്നേരം ഏഴിന് സമാപിക്കും. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും.

വോട്ടെടുപ്പ് വൈകുന്നേരം ഏഴുവരെ നീട്ടിയതിനാല്‍ പരസ്യ പ്രചാരണം നാളെ വൈകുന്നേരം ഏഴുവരെ നടത്താം. മാവോയിസ്റ്റ് മേഖലകളിലെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈകിട്ട് അറിന് പ്രചാരണം അവസാനിപ്പിക്കണം. എന്നാല്‍ കൊവിഡ് കണക്കിലെടുത്ത് പരസ്യ പ്രചാരണത്തിന്റെ സമാപനത്തിന് കലാശക്കൊട്ടും ആള്‍ക്കൂട്ടവും ബൈക്ക് റാലികളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ഇതുള്‍പ്പെടെ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കുന്ന രീതിയില്‍ കേസെടുക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബൈക്കുകള്‍ കൂട്ടത്തോടെ ഓടിച്ചത് കണക്കിലെടുത്താണ് ബൈക്ക് റാലികള്‍ വിലക്കിയത്. ഇന്നലെ രാത്രിവരെ് ബൈക്ക് റാലി അനുവദിച്ചിരുന്നു. സമാപനത്തിന് വാഹനങ്ങള്‍ കൂട്ടത്തോടെ ജംഗ്ഷനുകളില്‍ ഇട്ട് തടസമുണ്ടാക്കരുത്. ഒരു പാര്‍ട്ടിയുടെ വാഹനം പോയ ശേഷമേ അടുത്ത പാര്‍ട്ടിയുടെ വാഹനം അതുവഴി പോകാവൂ. പരസ്യപ്രചാരണം അവസാനിച്ചാല്‍ പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ കലാപരിപാടികള്‍ തുടങ്ങിയവ ഇലക്ട്രോണിക് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടത്തരുത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍, പ്രചാരണം, പ്രചാരണ സാമഗ്രികള്‍ കൊണ്ടുപോവുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇതു പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരു ഉറപ്പുവരുത്തണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.