തിരുവനന്തപുരം: ബിജെപി വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടും തലശേരിയിലെ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സിഒടി നസീറിന് തന്നെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മണ്ഡലത്തില്‍ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം വി.മുരളീധരന്‍ തള്ളിക്കളഞ്ഞു.
സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു ആശയകുഴപ്പവും ഇല്ല. ബിജെപിയില്‍ ജില്ലാ നേതൃത്വത്തേക്കാളും വലുതാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് സിഒടി നസീറിന് വോട്ട് ചെയ്യാനാണ് അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തലശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരേ മനഃസാക്ഷിക്ക് വോട്ടുചെയ്യാനായിരുന്നു ജില്ലാ നേതൃത്വം തീരുമാനിച്ചത്. സിഒടി നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബിജെപി ജില്ലാ നേതൃത്വം പുതിയ തീരുമാനമെടുത്തത്. ഈ തീരുമാനമാണിപ്പോള്‍ കേന്ദ്ര വി.മുരളീധരന്‍ തള്ളി പറഞ്ഞിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് തലശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി ഇല്ലാതായാത്. കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് ലഭിച്ച മണ്ഡലമാണ് തലശേരി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26