ദോഹ: കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി ഖത്തർ. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. നിയന്ത്രണങ്ങള്‍ നാളെ മുതലാണ് പ്രാബല്യത്തിലാകുന്നത്.
റസ്റ്ററന്റുകളില്‍ ഇരുന്നുകഴിക്കാനുളള അനുവാദമില്ല. ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. മോസ്കുകള്‍ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും എന്നാൽ 12 വയസിനു താഴെയുളളവർക്ക് പ്രവേശനമില്ല. പക്ഷെ റമദാനിലെ പ്രത്യേക പ്രാർത്ഥനകള്‍ വീട്ടിലാക്കണമെന്ന് നിർദ്ദേശമുണ്ട്.
സ്വകാര്യ സർക്കാർ സ്ഥാപനങ്ങളില്‍ ഉള്‍ക്കൊളളാവുന്നതിന്റെ പകുതി മാത്രമെ ഓഫീസുകളിലെത്തി ജോലി ചെയ്യാവൂ. ബാക്കിയുളളവർ ഓണ്ലൈനിലൂടെയായിരിക്കണം ജോലി ചെയ്യേണ്ടത്. ഓഫീസുകളിലെ മീറ്റിംഗുകള്‍ എല്ലാം വിർച്വലായിരിക്കണം. അതിന് സാധ്യമല്ലെങ്കില്‍ അഞ്ച് പേരില്‍ കൂടാതെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മീറ്റിംഗാകാം.
അതേപോലെ ഗൃഹസന്ദർശനങ്ങള്‍ക്ക് വിലക്കുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ റസ്റ്ററന്റുകള്‍, കഫേ, ഹെയർ ഡ്രെസ്സേഴ്സ്, ബ്യൂട്ടി സലൂണുകള്‍ മ്യൂസിയം ജിമ്മുകള്‍ ലൈബ്രറികള്‍, സിനിമകള്‍ എന്നിവയും താല്‍ക്കാലികമായി അടച്ചു.
പാർക്കുകളിലും മറ്റ് തുറന്ന സ്ഥലങ്ങളിലും ഒറ്റയ്ക്കാണെങ്കില്‍ വ്യായാമമാകാം. വിനോദയാത്രകളും കൂട്ടുചേരലുകളും അനുവദിക്കില്ല. വീടുകളിലും കൂട്ടുചേരലുകള്‍ക്ക് അനുമതിയില്ല. വാക്സിനെടുത്തവരാണെങ്കില്‍ അഞ്ചില്‍ കൂടാത്തയാളുകള്ക്ക് തുറസായ സ്ഥലങ്ങളില്‍ സൗഹൃദ സംഗമമാകാം.
കോണ്‍ഫറന്‍സുകളും എക്സിബിഷനുകളും അനുവദിക്കില്ല. മാളുകളും ഷോപ്പിംഗ് സെന്ററുകളും നിയന്ത്രണങ്ങളോടെ മാത്രമെ പ്രവർത്തിക്കാവൂ, 16 വയസിനു താഴെയുളളവർക്ക് പ്രവേശന അനുമതിയില്ല.
പാർക്കുകളും കളിസ്ഥലങ്ങളും അടച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26