സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു; ഇഫ്താര്‍ വിരുന്നുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു; ഇഫ്താര്‍ വിരുന്നുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കി സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം.

ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയറ്റര്‍ ഉള്‍പ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.

പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളില്‍ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേര്‍ മാത്രം. ഇതില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കണമെങ്കില്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആഘോഷങ്ങള്‍, കലാകായിക മേളകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.

പൊതു പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്. പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം. എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം.

സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം.

എ.സി സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം.
സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.