ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി. ഇതുമൂലം ഇന്ത്യയുടെ റിലേ ടീമുകൾക്ക് ഒളിമ്പിക് യോഗ്യതാ മത്സരമായ ലോക അത്‌ലറ്റിക് റിലേ നഷ്ടമായേക്കും. മെയ് ഒന്നു മുതൽ പോളണ്ടിൽ ആരംഭിക്കുന്ന ലോക അത്‌ലറ്റിക് റിലേയിലാണ് ഇന്ത്യയുടെ 4x400 മീറ്റർ റിലേ പുരുഷ ടീമും 4x100 മീറ്റർ റിലേ വനിതാ ടീമും പങ്കെടുക്കേണ്ടിയിരുന്നത്.
വനിതകളുടെ 4X100 മീറ്റർ റിലേയിൽ ഇന്ത്യയുടെ പ്രധാന സ്പ്രിന്റർമാരായ ഹിമ ദാസ്, ദ്യുതി ചന്ദ്, ധനലക്ഷ്മി ശേഖർ, അർച്ചന സുശീന്ദ്രൻ, ധനേശ്വരി ടിഎ, ഹിമശ്രീ റോയ് എന്നിവരാണ് ഉൾപ്പെടുന്നത്. പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ മുഹമ്മദ് അനസ് യഹ്യ, ആരോക്യ രാജീവ്, അമോജ് ജേക്കബ്, നിർമൽ നോഹ് ടോം, സാർത്ഥക് ഭാംബ്രി എന്നിവരാണുള്ളത്.
വ്യാഴാഴ്ച്ച മൂന്നു മണിക്ക് ആംസ്റ്റർഡാമിലേക്കുള്ള ഫ്ളൈറ്റിലായിരുന്നു ഇന്ത്യൻ ടീം പോകേണ്ടിയിരുന്നത്. ആംസ്റ്റർഡാമിൽ നിന്നാണ് ഇന്ത്യ പോളണ്ടിലേക്ക് വിമാനം കയറുക. എന്നാൽ ഹോളണ്ട് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിന്റെ ആംസ്റ്റർഡാം യാത്ര മുടങ്ങി. 
അതേസമയം താരങ്ങളെ മെയ് ഒന്നിന് മുമ്പ് പോളണ്ടിലെത്തിക്കാനുള്ള മാർഗങ്ങൾ അത്‌ലറ്റിക് ഫെഡറേഷൻ അന്വേഷിക്കുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.