പ്രതിപക്ഷ കസേരയില്‍ നിന്നും അധികാരത്തിലേക്ക്; തമിഴ്‌നാടിനെ ഇനി സ്റ്റാലിന്‍ നയിക്കും

പ്രതിപക്ഷ കസേരയില്‍ നിന്നും അധികാരത്തിലേക്ക്; തമിഴ്‌നാടിനെ ഇനി സ്റ്റാലിന്‍ നയിക്കും

ചെന്നൈ: ചെന്നൈയിലെ ഭണസിരാ കേന്ദ്രമായ സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലെ അധികാര കസേര ഇനി എം.കെ സ്റ്റാലിന്. സ്റ്റാലിന്‍ നയിച്ച ഡിഎംകെ സഖ്യം 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് അധികാരത്തില്‍ തിരിച്ചെത്തുന്നത് എന്നതാണ് ഇത്തവണത്തെ വിജയത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷണമാക്കുന്നത്. അന്തരിച്ച മുന്‍മുഖ്യമന്ത്രി കലൈഞ്ജര്‍ എം കരുണാനിധിയുടെ മകന്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ മുഖ്യമന്ത്രി ഇ പളനിസാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യത്തെ തോല്‍പ്പിച്ചാണ് അധികാരം പിടിച്ചത്.

അഴിമതി കേസില്‍ 2017 ഫെബ്രുവരിയില്‍ ശശികല ജയിലില്‍ അടയ്ക്കപ്പെട്ടതിനു പിന്നാലെയാണ് ഇപിഎസ് മുഖ്യമന്ത്രിയായത്. അധികാരത്തിലേറി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും പ്രവചിച്ചത്. എന്നാല്‍ എല്ലാ പ്രവചനങ്ങളേയും തെറ്റിച്ച്, തന്റെ കാലാവധി പൂര്‍ത്തിയാക്കി പാര്‍ട്ടിയെ ഒറ്റക്കെട്ടായി ഒപ്പം ചേര്‍ത്തു നിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇപിഎസിന്റെ നേതൃത്വത്തില്‍ എഐഡിഎംകെ സഖ്യം 39 ല്‍ ഒരു സീറ്റില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്. ഇതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ പൂര്‍ണമായും തകര്‍ന്നടിയുമെന്ന വിലയിരുത്തലുകളുമുണ്ടായി. നേരത്തെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിനൊപ്പമായിരുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സഹായം ഇപിഎ ഈ തെരഞ്ഞെടുപ്പില്‍ തേടിയിരുന്നു. ഇതു തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് ശക്തമായ മത്സരം നേരിടേണ്ടി വന്നതിനു കാരണവും.
ബി.ജെ.പിയുമായി ഉണ്ടാക്കിയ ''നിര്‍ബന്ധിത'' സഖ്യമാണ് തിരിച്ചടിയായതെന്നാണ് എം.ഐ.എ.ഡി.എം.കെയിലെ തന്നെ പല നേതാക്കളും കരുതുന്നത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നഷ്ടമുണ്ടാക്കിയെന്നാണ് നേതാക്കള്‍ പറയുന്നത്.

അതേസമയം കടുത്ത പോരാട്ടത്തിനു ശേഷമാണ് പരാജയപ്പെട്ടതെന്നത് ഇ.പി.എസിന്ഡറെ പ്രതിച്ഛായയും ഉയര്‍ത്തിയിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം പ്രതിപക്ഷത്തെ നയിക്കുമെന്നും ഏറെക്കുറെ ഉറപ്പായി. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അണികള്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. പരാജയപ്പെട്ടെങ്കിലും എ.ഐ.എ.ഡി.എം.കെയുടെ അടിത്തറ ശക്തമായതിനാല്‍ തമിഴ്‌നാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ബി.ജെ.പിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

അറുപതാം വയസിലാണ് എം കെ സ്റ്റാലിന്‍ പാര്‍ട്ടിയെ നയിക്കുകയും കടുത്ത പോരാട്ടത്തില്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നത്. ഡി.എം.കെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയെങ്കിലും സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ഇടതുപക്ഷം, മറ്റ് ദ്രാവിഡ പാര്‍ട്ടികള്‍ എന്നിവയെ സ്റ്റാലിന്‍ അവഗണിക്കാനിടയില്ല. അവര്‍ക്ക് മതിയായ പരിഗണന നല്‍കുമെന്നു തന്നെയാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.