ഗുവാഹത്തി: അസമില്‍ തുടര്‍ ഭരണം ബി.ജെ.പി ഉറപ്പിച്ചു. സംസ്ഥാനത്ത് 126 സീറ്റുകളില്‍ 75 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. 52 സീറ്റുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ലീഡ് ചെയ്യുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, എജിപി നേതാവ് അതുല്‍ ബോറ എന്നിവര്‍ വിജയമുറപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് 2016ല്‍ പിടിച്ചെടുത്ത അസമിന്റെ ഭരണം ഇത്തവണയും ഭദ്രമായി കൈപ്പിടിയിലൊതുക്കി ബി.ജെ.പി. മുന്നേറുകയാണ്. കേവല ഭൂരിപക്ഷമായ 64 കടന്ന് ആദ്യഘട്ടത്തില്‍ തന്നെ ബി.ജെ.പി മുന്നേറ്റം ഉറപ്പിച്ചിരുന്നു.
ലീഡ് നില മുന്നേറുന്നതിനിടയില്‍ ബി.ജെ.പി. തന്നെ അസം ഭരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് നേതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രി സര്‍ബാനന്ദ് സേനാവാളാണ് ആദ്യ പ്രതികരണം നടത്തിയത്. തുടര്‍ന്ന് ബി.ജെ.പി ദേശീയ വക്താവ് ആര്‍.പി.സിംഗും വിജയ പ്രതീക്ഷ പങ്കുവച്ചു. അസമിലും പോണ്ടിച്ചേരിയിലും ബി.ജെ.പി വിജയിക്കുമെന്നാണ് ദേശീയ വക്താവ് പറഞ്ഞത്.
2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ഭരിച്ച കോണ്‍ഗ്രസില്‍ നിന്നാണ് അസം ഭരണം ബി.ജെ.പി നേടിയെടുത്തത്. അസമിന്റെ ചരിത്രമെടുത്താല്‍, ഏറ്റവും കൂടുതല്‍ തവണ കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുള്ള സംസ്ഥാനമാണ്. 1978 മാര്‍ച്ച് മുതല്‍ 1979 സെപ്റ്റംബര്‍ വരെ ജനതാ പാര്‍ട്ടി ഭരിച്ചിരുന്നു. 1986 ജനുവരി മുതല്‍ 1991 ജൂലായ് വരെയും 1996 ജൂണ്‍ മുതല്‍ 2001 മെയ് വരെ അസം ഗണ പരിഷതും ഭരിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു അസം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26