ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവിനെ തടസപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.
പൗരന്മാര്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ മറ്റു ചുമതലകള്‍ ഏല്‍പ്പിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് 45 വയസിനു മുകളിലുള്ളവരില്‍ 31 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മ്മല സീതരാമന്‍, ഡോ. ഹര്‍ഷവര്‍ധന്‍, പീയുഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവിയ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26