പതിനൊന്നാം മാർപ്പാപ്പ വി. അനിസേറ്റസ് (കേപ്പാമാരിലൂടെ ഭാഗം -12)

പതിനൊന്നാം  മാർപ്പാപ്പ വി. അനിസേറ്റസ്  (കേപ്പാമാരിലൂടെ ഭാഗം -12)

വി. പീയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായും തിരുസഭയുടെ പതിനൊമത്തെ മാര്‍പ്പാപ്പയുമായി ഏ.ഡി. 155-ല്‍ വി. അനിസേറ്റസ് മാര്‍പ്പാപ്പ ആരോഹണം ചെയ്തു. വി. അനിസേറ്റസ് സിറിയയിലെ എമേസയെന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ ജനനസമയം കൃത്യമായി പറയുവാന്‍ സാധിക്കുകയില്ലെങ്കിലും ഏ.ഡി. 92-ലാണ് അദ്ദേഹം ജനിച്ചത് എന്നു കരുതപ്പെടുന്നു.

വി. യോഹനാന്‍ ശ്ലീഹായുടെ ശിഷ്യനും സഭാപിതാവുമായിരുന്ന വി. പോളിക്കാര്‍പ്പുമായി ഊഷ്മളമായ ബന്ധം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. അനിസേറ്റസ് മാര്‍പ്പാപ്പയായുടനെ വി. പോളിക്കാര്‍പ്പ് യഹൂദപാരമ്പര്യമനുസരിച്ച് പെസഹാദിനമായ നിസാന്‍ മാസത്തിലെ 14-ാം ദിവസമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത് എന്ന് അദ്ദേഹത്തെ ധരിപ്പിക്കുകയും ആ പാരമ്പര്യം അതുപ്പോലെ തുടരുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വി. പോളിക്കാര്‍പ്പിന്റെ ആവശ്യം നിരസിച്ച മാര്‍പ്പാപ്പ താന്‍ തന്റെ മുന്‍ഗാമികളുടെ പഠനങ്ങളെ ഖണ്ഡിക്കുവാന്‍ താത്പര്യപ്പെടുന്നില്ലായെന്നും അവരുടെ പഠനങ്ങളെയും പാരമ്പര്യങ്ങളെയും ക്രിസ്തുനാഥനില്‍ നിന്നുവന്ന പഠനങ്ങളായികണ്ട് പിന്തുടരുമെന്നും വ്യക്തമാക്കി.

വി. അനിസേറ്റസിന്റെ മറ്റൊരു പ്രധാനപ്പെട്ട നിര്‍ദ്ദേശമായിരുന്നു വൈദികരാരും നീളമുള്ള മുടിയുള്ളവരായിരിക്കെരുത് എന്നത്. തന്റെ മുന്‍ഗാമികളെപ്പോലെതന്നെ അദ്ദേഹം തിരുസഭയെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന പാഷണ്ഡതകളായ ഗ്നോസ്റ്റിസത്തിനും മാര്‍ഷ്യനിസത്തിനുമെതിരെ സന്ധിയില്ലാ സമരം ചെയ്യുകയും അത്തരം പാഷണ്ഡതകളെയും അവ പഠിപ്പിക്കുന്നവരെയും ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഏ.ഡി. 166-ല്‍ വി. അനിസേറ്റസ് മാര്‍പ്പാപ്പ ഇഹലോകവാസം വെടിഞ്ഞു. അനിസേറ്റസ് മാര്‍പ്പാപ്പയുടെ രക്തസാക്ഷിത്വത്തിന് വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും തിരുസഭ അദ്ദേഹത്തെ രക്തസാക്ഷിയായി വണങ്ങുന്നു. 1970-നു മുമ്പ് വി. അനിസേറ്റസിന്റെ തിരുനാള്‍ ഏപ്രില്‍ 17-നായിരുന്നു എന്നാല്‍ ഇപ്പോള്‍ തിരുനാള്‍ ഏപ്രില്‍ 20-ന് തിരുസഭ ആചരിക്കുന്നു.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.