ചികിത്സ കിട്ടിയില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത കൊവിഡ് രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

ചികിത്സ കിട്ടിയില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത കൊവിഡ് രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്


തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റിട്ട് പ്രതിഷേധിച്ച കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്ക രോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

എട്ടാം തീയതിയാണ് നകുലന്‍ ഡയാലിസിസ് ചെയ്യുന്നതിനായി മെഡിക്കല്‍ കോളജില്‍ എത്തിയത്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നകുലന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

അതിനിടെ ഓക്സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതേതുടര്‍ന്ന് തനിക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് നകുലന്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് അദ്ദേഹത്തെ രണ്ട് മണിക്കൂറിനുള്ളില്‍ ഐസിയുവിലേക്ക് മാറ്റിയതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഇന്നലെ രാത്രിയാണ് നകുലന്‍ മരിച്ചത്. ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.