മനുഷ്യന്റെ കണ്ണില്ലാതെ ക്രൂരത; റെയില്‍പ്പാളങ്ങളില്‍ പൊലിഞ്ഞത് 186 ആനകള്‍!

മനുഷ്യന്റെ കണ്ണില്ലാതെ ക്രൂരത; റെയില്‍പ്പാളങ്ങളില്‍ പൊലിഞ്ഞത് 186 ആനകള്‍!

ന്യുഡല്‍ഹി: പലപ്പോഴും ആനകളോടുള്ള മനുഷ്യന്റെ ക്രൂരത അതിര് കടക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ആനയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ രൂപങ്ങളിലൊന്നാണ് ട്രെയിന്‍ അപകടത്തില്‍ പൊലിയുന്ന ആനകളുടെ ജീവന്‍. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ അതായത് 2009-10 മുതല്‍ 2020-21 വരെയുള്ള ഇടവേളയില്‍ ഇന്ത്യയില്‍ 186 ആനകള്‍ ട്രെയിന്‍ തട്ടി കൊല്ലപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ആര്‍.പാണ്ഡ്യരാജയ്ക്ക് നല്‍കിയ വിവരാവകാശ രേഖയിലാണ് മന്ത്രാലയം ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷന്‍ നല്‍കിയ വിവരങ്ങള്‍ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഞെട്ടിക്കുന്ന കണക്കുകള്‍ പത്തു സംസ്ഥാനങ്ങളിലായി 27 ആനകളുടെ ജീവന്‍ നഷ്ടപ്പെട്ട 2012-13 വര്‍ഷമാണ് കണക്കില്‍ മുന്‍പിലുള്ള കാലം. റെയില്‍പ്പാളങ്ങളില്‍ ആനകള്‍ക്കുണ്ടാകുന്ന അപകടമരണങ്ങളില്‍ അസ്സമാണ് മുന്നില്‍ ( 62). പശ്ചിമ ബംഗാള്‍ (57) ,ഒഡീഷ (27),ഉത്തരാഖണ്ഡ് ( 14 ), കേരളം ( 9 ) ,ജാര്‍ഖണ്ഡ് ( 7 ), തമിഴ്‌നാട് ( 5 ) ,കര്‍ണ്ണാടക ( 3 ) ,ത്രിപുര ( 1 ), ഉത്തര്‍ പ്രദേശ് ( 1 ) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ മരണക്കണക്ക്.

റെയില്‍പ്പാതകളില്‍ ആനകള്‍ക്കുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് കുറയ്ക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്. ഇന്ത്യന്‍ റെയില്‍വേ, സംസ്ഥാന വനംവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു രൂപീകരിച്ചിരിക്കുന്ന സ്ഥിരം കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.


ലോക്കോ പൈലറ്റുമാര്‍ക്ക് വ്യക്തമായ ദര്‍ശനം കിട്ടുന്ന വിധം പാളങ്ങളുടെ വശങ്ങളില്‍ തഴച്ചുവളരുന്ന ചെടികള്‍ വെട്ടിമാറ്റുക, ആനയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ചിത്ര ബോര്‍ഡുകള്‍ സ്ഥാപിക്കുക, ഉയര്‍ന്ന റെയില്‍ പാളങ്ങളുടെ ചരിവ് കുറയ്ക്കുക, ആനകള്‍ക്കായി മേല്‍പ്പാതകള്‍ അടിപ്പാതകള്‍ നിര്‍മ്മിക്കുക, ആവശ്യമായ പാതകളില്‍ രാവിലെയും വൈകുന്നേരവും ഉചിതമായ സമയങ്ങളില്‍ ട്രെയിന്‍ വേഗത കുറയ്ക്കുക, അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ രണ്ടു വകുപ്പുകള്‍ നടത്തുന്ന കൃത്യമായ പെട്രോളിങ്ങ് എന്നിവയൊക്കെ നടത്തിവരുന്നതായി വകുപ്പ് അവകാശപ്പെടുന്നു.

സഹായം 'പ്രോജക്ട് എലിഫന്റ്' വക പൂര്‍ണമായും കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ട് എലഫന്റിന്റ് ഭാഗമായി 212.49 കോടി രൂപ ബന്ധപ്പെട്ട സംസ്ഥാനക്കള്‍ക്ക് നല്‍കിയതായും രേഖകള്‍ പറയുന്നു. ആനകളെയും അവയുടെ വാസസ്ഥലങ്ങള്‍, ഇടനാഴികള്‍ എന്നിവയെ സംരക്ഷിക്കുക, മനുഷ്യര്‍ -ആന സംഘര്‍ഷം പരിഹരിക്കാന്‍ നടപടികളെടുക്കുക എന്നിവയോടൊപ്പം നാട്ടാനക്ഷേമം കൂടി ഉന്നം വെച്ചാണ് ഇത്രയും തുക കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് അനുവദിച്ചത്. 35.39 കോടി സ്വീകരിച്ച കേരളമാണ് കൂടുതല്‍ ഫണ്ട് ലഭിച്ച സംസ്ഥാനമെന്നും രേഖയില്‍ പറയുന്നു.


2017ലെ കണക്കുകളനുസരിച്ച് 29,964 കാട്ടാനകളാണ് ഇന്ത്യയിലുള്ളത്. ലോകത്തിലുള്ള ഏഷ്യന്‍ ആനകളില്‍ 60 ശതമാനവും ഇന്ത്യയിലാണ്.കൂടാതെ 20 ശതമാനം നാട്ടാനകളും ഇവിടെയാണ്. 1992-ലാണ് പ്രോജക്ട് എലിഫന്റ് തുടങ്ങിയത് .2010 ദേശീയ പൈതൃകകമെന്ന സ്ഥാനവും ആനയ്ക്ക് ലഭിച്ചു. 2020-ല്‍ ഇന്ത്യന്‍ ആനകളെ കണ്‍വന്‍ഷന്‍ ഓഫ് മൈഗ്രേറ്ററി സ്പീഷിസിന്റ് അപ്പന്‍ഡിക്‌സ് 1 ല്‍ ഉള്‍പ്പെടുത്തി. ഇങ്ങനെ വലിയ രീതിയില്‍ പരിരക്ഷണം ലഭിക്കേണ്ട ആനകള്‍ക്കാണ് ഇത്തരമൊരു ദുരന്തം റെയില്‍പ്പാളങ്ങളില്‍ നേരിടേണ്ടി വരുന്നത്. എത്രയൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും ട്രെയിനടിയില്‍ ഞെരിഞ്ഞമരുന്ന ആനകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.