കോവിഡ് ഹെല്‍ത്ത് കിറ്റ്: സഭാ സേവനങ്ങളെ താറടിക്കാന്‍ 'അല്‍മായ മുന്നേറ്റക്കാര' ന്റെ അപവാദ പ്രചാരണം

കോവിഡ് ഹെല്‍ത്ത് കിറ്റ്: സഭാ സേവനങ്ങളെ താറടിക്കാന്‍ 'അല്‍മായ മുന്നേറ്റക്കാര' ന്റെ  അപവാദ പ്രചാരണം

കൊച്ചി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആശുപത്രികളിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനും വീടിന് പുറത്തിറങ്ങിയുള്ള അനാവശ്യ റിസ്‌ക് ഒഴിവാക്കുന്നതിനുമായി കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന കോവിഡ് ഹെല്‍ത്ത് കിറ്റിനെതിരെ അല്‍മായ മുന്നേറ്റം എന്ന പേരില്‍ വ്യാജ പ്രചാരണവുമായി ചില സഭാ വിരുദ്ധര്‍ രംഗത്ത്.

കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്റെ കീഴില്‍ രൂപീകൃതമായ കോവിഡ് പ്രിവന്‍ഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ ഫാമിലി ഹെല്‍ത്ത് കിറ്റ് ലഭ്യമാകുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. സര്‍ക്കാര്‍ 1500 രൂപ വില നിശ്ചയിച്ചിട്ടുള്ള പള്‍സ് ഓക്‌സീമീറ്റര്‍, സ്റ്റീം വേപ്പോറൈസര്‍, ഡിജിറ്റല്‍ തെര്‍മ്മോമീറ്റര്‍, 500 മില്ലീ ലിറ്റര്‍ സാനിറ്റൈസര്‍, അഞ്ച് എന്‍ 95 മാസ്‌കുകള്‍ എന്നിവയാണ് കിറ്റിലുള്ളത്. ഇത്രയും മെഡിക്കല്‍ ഉപകരണങ്ങളടങ്ങിയ കിറ്റിന് 1250, 960 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒന്നിലധികം കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമായതിനാലാണ് രണ്ട് വില നിശ്ചയിച്ചത്. വാങ്ങുന്നവരുടെ താല്‍പര്യാര്‍ത്ഥം ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. പള്‍സ് ഓക്‌സീമീറ്ററിനും സ്റ്റീം വേപ്പോറൈസറിനും ആറു മാസത്തെ വാറണ്ടിയുമുണ്ട്.

സാധാരണക്കാരായ കുടുംബങ്ങളെ സഹായിക്കാന്‍ ഇത്തരമൊരു ആശയമുണ്ടാക്കി രൂപതകളെ അറിയിക്കുക മാത്രമാണ് കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്‍ ചെയ്തതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട സീന്യൂസ് ലൈവിനോട് പറഞ്ഞു. ഉല്‍പാദകരായ കമ്പനിക്കാരുമായി രൂപതകള്‍ക്ക് നേരിട്ട് ബന്ധപ്പെടാം. ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാം.

അതല്ല ഹെല്‍ത്ത് കമ്മീഷനെ അറിയിച്ചാല്‍ അത്തരക്കാരുടെ അഡ്രസ് വാങ്ങി കമ്പനിക്ക് നല്‍കും. കമ്പനി നേരിട്ട് പണം വാങ്ങുകയും മെഡിക്കല്‍ കിറ്റ് എത്തിച്ചു നല്‍കുകയും ചെയ്യും. അല്ലാതെ ഒരു തരത്തിലുള്ള പണമിടപാടുകളിലും കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് ഫാ. സൈമണ്‍ പള്ളുപ്പേട്ട വ്യക്തമാക്കി.

ഇതാണ് വാസ്തവമെന്നിരിക്കെയാണ് അല്‍മായ മുന്നേറ്റക്കാരന്‍ എന്ന പേരില്‍ ഇദ്ദേഹം സഭയ്‌ക്കെതിരെ അപവാദ പ്രചാരണവുമായി സോഷ്യല്‍ മീഡിയയില്‍ അവതരിച്ചത്. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പേരെടുത്ത് വിമര്‍ശിക്കുമ്പോഴെങ്കിലും സഭാ വിരോധിയായ ഷൈജു ആന്റണി കാര്യങ്ങള്‍ കൃത്യമായി പഠിക്കണമായിരുന്നു.

ഇത്തരം കാര്യങ്ങളില്‍ വെറുതെ വെല്ലുവിളി നടത്തിയിട്ട് കാര്യമില്ല. വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരമാണ് അതിന്റെ വില നിശ്ചയിക്കുന്നത്. അല്‍മായ മുന്നേറ്റക്കാര്‍ 850 രൂപയ്ക്ക് നല്‍കുന്നു എന്ന് പറയുന്ന മെഡിക്കല്‍ കിറ്റിന്റെ ഗുണനിലവാരവും അത് എത്ര പേര്‍ക്ക് നല്‍കി എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കോവിഡ് പ്രതിരോധ രംഗത്ത് ഏറെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്റെ കീഴില്‍ രൂപീകൃതമായ കോവിഡ് പ്രിവന്‍ഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം, ചാസ്, സിസ്‌റ്റേഴ്‌സ് ആന്‍ഡ് ഡോക്ടേഴ്‌സ് ഫോറം, കാത്തലിക് നഴ്‌സസ് ഗില്‍ഡ്, കെ.സി.വൈ.എം തുടങ്ങിയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തന മേഖലകളില്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ള സംഘടനകളാണ് കോവിഡ് പ്രിവന്‍ഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്.

ചില മുന്‍വിധികളുടെ പേരില്‍ കാര്യങ്ങള്‍ മനസിലാക്കാതെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ സമൂഹത്തില്‍ നന്മയുടെ വഴിവെട്ടമാകുന്ന മഹത് വ്യക്തിത്വങ്ങളെയും അത്തരം സംഘടനകളെയുമാണ് കരിവാരി തേയ്ക്കുന്നത് എന്ന സത്യം മറക്കാതിരിക്കുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.