ഭരണ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷയ്ക്ക്; കുപ്രചരണം നടത്തുന്നത് നിക്ഷിപ്ത താല്‍പര്യക്കാരെന്ന് കളക്ടര്‍

ഭരണ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷയ്ക്ക്; കുപ്രചരണം നടത്തുന്നത് നിക്ഷിപ്ത താല്‍പര്യക്കാരെന്ന് കളക്ടര്‍

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയെന്ന് കളക്ടര്‍ എസ്. അസ്‌കര്‍ അലി. ദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാണ് ഗൂണ്ടാ നിയമം നടപ്പാക്കിയത്. സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്നത് കുപ്രചാരണമാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കളക്ടര്‍ വ്യക്തമാക്കി.

ഏതാനും ദിവസം മുന്‍പ് 3000 കോടി രൂപയുടെ 300 കെയ്‌സ് ഹെറോയിന്‍, എകെ 47 തോക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂടാതെ മരിജുവാന, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും പോക്സോ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ദ്വീപില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉണ്ട്. പോക്സോ കേസുകള്‍ വര്‍ധിക്കുന്നു. ദ്വീപ് നിവാസികള്‍ മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നിയമപാലനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയമം നടപ്പിലാക്കുന്നത്. ഇപ്പോള്‍ കുറച്ച് കേസുകള്‍ മാത്രമേ ഉള്ളൂ.

കേസുകളുടെ എണ്ണമല്ല കാര്യം. യുവാക്കള്‍ക്കിടയില്‍ അരക്ഷിതത്വം വളര്‍ന്നു വരുന്നുണ്ട്. നിരവധി യുവാക്കള്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ പങ്കാളികളാകുന്നുണ്ട്. ഇത് വ്യാപകമാകാതിരിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഭാവിയെ കരുതിയാണ് പുതിയ നിയമം.

മദ്യവില്‍പന ലൈസന്‍സ് വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി മാത്രമാണ്. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ലക്ഷദ്വീപില്‍ ഉറപ്പാക്കും. ആരോഗ്യ മേഖലയെ സ്വയംപര്യാപ്തമാക്കും.

അഗത്തിയിലും കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികള്‍ നിര്‍മിക്കും. അഗത്തി വിമാനത്താവളം നവീകരിക്കും. കടല്‍ഭിത്തി നിര്‍മാണക്കരാര്‍ ഒരുമാസത്തിനകം ഉണ്ടാകും. മികച്ച നിലവാരമുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കാനുള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്നും അസ്‌കര്‍ അലി പറഞ്ഞു.

മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരമാകും. കവരത്തിയില്‍ പുതിയ ആധുനിക സ്‌കൂള്‍ സ്ഥാപിക്കും. കോവിഡ് പ്രതിരോധിക്കാന്‍ കര്‍ശന നടപടികളാണ് ദ്വീപില്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിമാനം, വാഹന ഗതാഗതം അടക്കമുള്ളവ നിര്‍ത്തലാക്കിയിരുന്നു.

പിന്നീട് ദ്വീപിലെ ജനങ്ങളുടെ ജീവിത ആവശ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ വരുത്തിയത്. കോവിഡ് പരിശോധനകള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ആറ് ദ്വീപുകളിലായുള്ള 18 വയസിനു മുകളിലുള്ള മിക്കവാറും എല്ലാവര്‍ക്കും വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോള്‍ നടപ്പാക്കില്ല. ഈ നിയമം നിലവില്‍ വന്നു കഴിഞ്ഞ് രണ്ടിലധികം കുട്ടികളുടെ മാതാപിതാക്കളാകുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തുടര്‍ന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചുകളഞ്ഞെതെന്നും കളക്ടര്‍ പറഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത് നിരവധി ആലോചനകള്‍ക്കു ശേഷമാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ടയും മത്സ്യവും അടക്കമുള്ളവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണിതിന് പിന്നിലുള്ളത്.

എന്നാല്‍, മാംസം ദ്വീപിന് പുറത്തുനിന്ന് കൊണ്ടുവരേണ്ടതുണ്ട്. അത് പ്രയാസകരമായ കാര്യമായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മത്സ്യം കൂടുതല്‍ ഉപയോഗിച്ച് പ്രാദേശിക മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണിത്. കോവിഡ് സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവു മൂലമാണെന്നും കളക്ടര്‍ പറഞ്ഞു.

ജീവനക്കാരുടെ നിയമനം സുതാര്യമാക്കുന്നതിനാണ് നിയമനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ നയം സ്വീകരിക്കുന്നത്. ടൂറിസം വകുപ്പില്‍ 193 ജീവനക്കാരാണ് ഡിസംബറില്‍ ഉണ്ടായിരുന്നത്. ഇവര്‍ അഡീഷണല്‍ ജീവനക്കാര്‍ മാത്രമായിരുന്നു. താല്‍ക്കാലിക ജീവനക്കാര്‍ പോലും ആയിരുന്നില്ല. വിനോദസഞ്ചാര മേഖല താഴേക്കുപോയപ്പോള്‍ അവരെ പിരിച്ചുവിടുകയായിരുന്നു. ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്. നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നവരും നിക്ഷിപ്ത താല്‍പര്യക്കാരുമാണ് പുതിയ നടപടികളെ എതിര്‍ക്കുന്നതെന്നും കളക്ടര്‍ അസ്‌കര്‍ അലി പറഞ്ഞു.

അതേസമയം കൊച്ചിയില്‍ എത്തിയ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, സിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.