കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി; സഭയില്‍ ബഹളം

കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി; സഭയില്‍ ബഹളം

തിരുവനന്തപുരം: കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി. പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചൊല്ലി വലിയ തര്‍ക്കമാണ് സഭയില്‍ ഉണ്ടായത്. പ്രതിപക്ഷത്തിനായി ഡോ എം കെ മുനീറാണ് മുന്നിട്ടിറങ്ങിയത്. രോഗാണുവിന്റെ ഏത് വകഭേദം കൊണ്ടാണ് മരണങ്ങള്‍ ഉണ്ടായതെന്ന് പഠനം നടത്തിയോ എന്ന് സംശയമാണെന്ന് പറഞ്ഞ മുനീര്‍ അമ്പതില്‍ വയസില്‍ താഴെയാണ് കൂടുതലും മരണമെന്നും ചൂണ്ടിക്കാട്ടി. മൂന്നാം തരംഗം കൂട്ടികളെ കൂടുതല്‍ ബാധിക്കുമെന്നാണ് പഠനങ്ങളെന്നും ഇതിനെ നേരിടാന്‍ ഇപ്പോഴെ തയ്യാറെടുക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ആളാണ് താനെന്നും രണ്ടാം ഡോസ് എവിടെ നിന്നാണ് എന്ന് പോലും അറിയില്ലെന്നും മുനീര്‍ പറഞ്ഞു. ജനസംഖ്യ അനുപാതത്തില്‍ അല്ല വാക്‌സിന്‍ വിതരണമെന്ന് ആരോപിച്ച മുനീര്‍ കേന്ദ്രത്തിനു എതിരായ ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു.

മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമം ഉണ്ടെന്നും കണക്ക് കുറച്ച് കാണിച്ചല്ല കേരളം മുന്നില്‍ എന്ന് പറയണ്ടതെന്നും മുനീര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയ്ക്ക് വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നുവെന്നും മുനീര്‍ ആരോപിച്ചു.

വാക്‌സിന്‍ വിതരണം ശാസ്ത്രീയമായാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. രണ്ടാം തരംഗത്തിന് മുമ്പു തന്നെ മെഡിക്കല്‍ കപ്പാസിറ്റി കൂട്ടാന്‍ കേരളം ശ്രമിച്ചുവെന്നും കോവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു.

പിന്നാലെ സഭയില്‍ ബഹളമുണ്ടായി. ആരോഗ്യ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. കോവിഡ് വിഷയം ഒരു തരത്തിലും വിവാദം ആക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്തി കാട്ടുന്ന ഒരു വാക്കും മുനീര്‍ പറഞ്ഞില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി പരാമര്‍ശം പിനാവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നു എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ ജോര്‍ജ് അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. കൂടുതല്‍ മരണം 70 നും 80 നും പ്രായം ഉള്ളവരിലാണെന്നും വീണ ജോര്‍ജ് പറഞ്ഞു.കോവിഡ് കാലത്തെ സര്‍ക്കാര്‍ ജനത്തെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തി. ഒരാള്‍ പോലും പട്ടിണി കിടന്നില്ല ആരോഗ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടും ആരോഗ്യ മന്ത്രിക്ക് പുല്ലു വിലയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിക്ക് വേണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷം സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു ബെഡിനു വേണ്ടി വിളിക്കാത്ത ഒരു എംഎല്‍എയുണ്ടോയെന്ന് ചോദിച്ച സതീശന്‍ രാഷ്ട്രീയക്കാരോട് ജനത്തിന് പുച്ഛം തോന്നുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരുമിച്ചു നിന്നില്ലെങ്കില്‍ അരാഷ്ട്രീയ വാദം വളരുമെന്നും നമ്മുടെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. രണ്ടാം തരംഗത്തെ നേരിടാന്‍ കേരളത്തിന് കൂടുതല്‍ സമയം കിട്ടിയിരുന്നുവെന്നും മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കണമെന്നും പറഞ്ഞ സതീശന്‍ മരണ നിരക്കില്‍ ധാരാളം സംശയങ്ങള്‍ ഉണ്ടെന്ന് ആവര്‍ത്തിച്ചു.

മരണ നിരക്ക് കൂട്ടി സര്‍ക്കാരിനെ അപമാനിക്കാന്‍ ഇല്ലെന്നും പക്ഷേ, മരണ നിരക്ക് കുറച്ചാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ കിട്ടാതെ പോകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. മരണ നിരക്കില്‍ കേരളം സ്വന്തം നിലക്ക് പഠിക്കണമെന്നും മരണസംഖ്യ നിശ്ചയിക്കാന്‍ ഉള്ള മാനദണ്ഡം മാറ്റണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.