കുട്ടനാടിന്റെ പൂര്‍വ്വ ചൈതന്യം വീണ്ടെടുക്കണം: സി.ആര്‍ നീലകണ്ഠന്‍

കുട്ടനാടിന്റെ പൂര്‍വ്വ ചൈതന്യം വീണ്ടെടുക്കണം: സി.ആര്‍ നീലകണ്ഠന്‍

ആലപ്പുഴ: കുട്ടനാടിന്റെ പൂര്‍വ്വ ചൈതന്യത്തെ തിരിച്ചെടുക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. അതിന് ആദ്യം നീരൊഴുക്ക് വീണ്ടെടുക്കണം. ഒരു മഴപെയ്താല്‍ പോലും വെള്ളം പൊങ്ങുന്ന സ്ഥിതിയാണ് ഇന്ന് കുട്ടനാട്ടില്‍ ഇത് പരിഹരിക്കാന്‍ നീരൊഴുക്ക് സുഗമമാക്കിയേ മതിയാവൂ. കുട്ടനാട് തനിമ സംഘടിപ്പിച്ച അതിജീവന താളം വെബിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത വേറെ ഏത് ജനതയുണ്ട് ലോകത്തില്‍. ഇത് കുട്ടനാട്ടുകാരന്റെയും തീരദേശ കേരളീയന്റെയും മാത്രം ദുരവസ്ഥയാണ്. നമ്മുടെ വികസന സങ്കല്‍പങ്ങള്‍ ഒരു തരത്തിലും നാടിന്റെ പാരിസ്ഥിതിക പ്രതിസന്ധികളെ കണക്കിലെടുക്കുന്നില്ലെന്നും നീലകണ്ഠന്‍ പറഞ്ഞു.

വെള്ളപ്പൊക്കം ഉപ്പു വെള്ളമടക്കം കയറി കുട്ടനാടിനെ ശൂദ്ധീകരിക്കുന്ന പ്രക്രിയയായിരുന്നെങ്കില്‍ ഇന്ന് അത് മാലിന്യ വ്യാപനമാണ് നിര്‍വ്വഹിക്കുന്നത്. പഴയ ജലവിശുദ്ധമായ കുട്ടനാടിനെ തിരിച്ചു കൊണ്ടുവരുന്നതിലൂടെ മാത്രമേ നമുക്ക് ഇന്നിന്റെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയൂ വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിമ രക്ഷാധികാരി ബിയാര്‍ പ്രസാദ് അദ്ധ്യക്ഷനായിരുന്നു. നാം ചോദിച്ചുവാങ്ങിയ ദുരന്തമാണിതെന്നും ഇനിയെങ്കിലും അത് തിരിച്ചറിയണമെന്നും ബിയാര്‍ പ്രസാദ് പറഞ്ഞു. കിഴക്കന്‍ മണ്ണും കുട്ടനാടിന് ചേരാത്ത മനസ്സും കൊണ്ടാണ് നാം ഇവിടെ ജീവിക്കുന്നത്. റോഡും പാലവുമെല്ലാം ജല നിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ അടച്ചല്ല നിര്‍മ്മിക്കേണ്ടത്. കുട്ടനാടിന്റെ നെല്ലുകൊണ്ട് നമുക്ക് സ്വന്തം ബ്രാന്‍ഡ് അരിയും ഉല്പന്നങ്ങളുമാണ് ഉണ്ടാവേണ്ടത്. ഒരു കാലത്തിന്റെ നെല്ലറ ഇങ്ങനെയായത് എങ്ങനെയെന്ന് ആത്മ വിമര്‍ശനപരമായി നാം ആലോചിക്കണമെന്നും ബിയാര്‍ പ്രസാദ് പറഞ്ഞു.
കുട്ടനാട്ടിലെ എല്ലാ നദിയും പുഴയും തോടും വേമ്പനാട്ടുകായലുമെല്ലാം ആഴം കൂട്ടണം. കപടപരിസ്ഥിതി വാദമല്ല, പ്രായോഗിക പരിസിഥിതി ചിന്തയാണ് നമുക്ക് വേണ്ടത്. കുടിനീരായിരുന്ന വെള്ളമാണ് ഇന്ന് വിഷ വെള്ളമായി മാറിയത് ആ ജല നന്മ നാം വീണ്ടെടുക്കണം. കവി കാവാലം ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തികൊണ്ട് വ്യക്തമാക്കി. കവി പുന്നപ്ര ജ്യോതികുമാര്‍ വരവിളി പാടി പറഞ്ഞ് തനിമയുടെ താളം അടയാളപ്പെടുത്തി. തനിമ ചെയര്‍മാന്‍ ഡോ.തോമസ് പനക്കളം, ബിജു സെബാസ്റ്റ്യന്‍, കൈലാസ് തോട്ടപ്പള്ളി, അഡ്വ.ജിബിന്‍ തോമസ്, തോമസ് പീറ്റര്‍ പെരുംപള്ളി തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ നൂറോളം ആളുകള്‍ ഗൂഗിള്‍ മീറ്റിലും കുറെയധികം ആളുകള്‍ ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് സ്ട്രീമീങ്ങ് എന്നിവഴിയും പരിപാടിയുടെ ഭാഗമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.