പത്ത് കൊല്ലത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമം; സജിതയെ കാണാന്‍ ശാന്തയും വേലായുധനും എത്തി

പത്ത് കൊല്ലത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമം; സജിതയെ കാണാന്‍ ശാന്തയും വേലായുധനും എത്തി

പാലക്കാട്: മരിച്ചു പോയി എന്ന് കരുതിയ മകള്‍ 10 വര്‍ഷം തൊട്ടടുത്ത വീട്ടിലുണ്ടായിരുന്നു എന്നറിഞ്ഞപ്പോഴുള്ള ഞെട്ടല്‍ വിട്ടുമാറാത്ത ശാന്തയും വേലായുധനും മകളുടെ വാടക വീട്ടിലെത്തി അവളെ കണ്‍നിറയെ കണ്ടു. മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ ഇന്ന് രാവിലെയാണ് സജിതയുടെ വാടക വീട്ടിലെത്തിയത്. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്.

നെന്മാറ അയിലൂര്‍ സ്വദേശിയായ റഹ്മാന്‍ കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് 10 വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്നും 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. 2010 ഫെബ്രുവരി രണ്ടിനാണ് റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു.

ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാന്‍ 18 വയസുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിഗും ചെയ്ത് കഴിയുകയായിരുന്നു റഹ്മാന്‍. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ചെറുമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിച്ചു.

പത്തു കൊല്ലത്തെ ഒറ്റമുറി ജീവിതത്തില്‍നിന്നു സ്വയം മോചിതരായ ദമ്പതികള്‍ക്ക് സഹായ ഹസ്തവുമായി പോലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവര്‍ കഴിയുന്ന വാടക വീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.

പോലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മനഃശാസ്ത്ര കൗണ്‍സലിഗും ലഭ്യമാക്കി. രമ്യ ഹരിദാസ് എം.പി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ക്ഷേമാന്വേഷണവുമായി എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.