ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോവിഡ് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് സംബന്ധിച്ച് 183 പേജുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 3.85 ലക്ഷത്തിലധികം പേരാണ് മരിച്ചത്. സംസ്ഥാനങ്ങളുടെ ആരോഗ്യ ചെലവ് വര്‍ധിച്ചിട്ടുണ്ട്. അതേസമയം നികുതി വരുമാനം കുറവാണ്. ഈ സാഹചര്യത്തിൽ കോവിഡ് ബാധിച്ച് മരിച്ച ലക്ഷക്കണക്കിന് ആളുകളുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നത് നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം കോവിഡിതര രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് ഉചിതമല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26