'പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല'; കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

'പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല'; കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്കില്ലെന്ന് സുപ്രീംകോടതി. മറാത്ത സംവരണ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയത്. 3:2 ഭൂരിപക്ഷത്തോടെയാണ് വിധി പുറപ്പെടുവിച്ചത്. 

പിന്നാക്ക വിഭാ​ഗങ്ങളെ തിരിച്ചറിയാനും ആർട്ടിക്കിൾ 342 എ(1) പ്രകാരം പ്രസിദ്ധീകരിക്കേണ്ട പട്ടികയിൽ ഉൾപ്പെടുത്താനും കേന്ദ്രസർക്കാരിനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. പിന്നാക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുട‌ർന്ന് സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഹർജി സമർപ്പിക്കുകയായിരുന്നു.

എന്നാല്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം സംവരണം 50 ശതമാനം കവിയരുതെന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നുമാണ് മേയ് അഞ്ചിന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്.

കേസിലെ വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും മറാത്ത സംവരണം റദ്ദാക്കിയ വിധി പ്രസ്താവത്തില്‍ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മറാത്ത സമുദായത്തിന് സംവരണം അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഏതെങ്കിലും സമുദായത്തെ ചേര്‍ക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും അതുകഴിഞ്ഞാല്‍ പാര്‍ലമെന്റിനാണെന്നും അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രപതിക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ അധികാരമുള്ളൂ എന്നും ബെഞ്ച് വിധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.